ദിസ്പുർ : ആം ആദ്മി പാർട്ടി അസമിൽ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇൻഡി സഖ്യത്തിന്റെ തീരുമാനത്തിന് കാത്തു നിൽക്കാതെ തന്നെ മൂന്ന് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ആം ആദ്മി പാർട്ടി നിശ്ചയിക്കുകയായിരുന്നു. ഇതോടെ നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ അതേ രീതിയിൽ അസമിലും ഇൻഡി സഖ്യം ഉണ്ടാകില്ല എന്നാണ് സൂചന.
ദിബ്രുഗഡ്, ഗുവാഹത്തി, സോനിത്പൂർ എന്നീ സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിട്ടുള്ളത്. ഇൻഡി സഖ്യം ഈ തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. ഇൻഡി സഖ്യം സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ വൈകുന്നതു കൊണ്ടാണ് ഇത്തരത്തിൽ തങ്ങളുടെ പാർട്ടി തന്നെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി.
ദിബ്രുഗഡിൽ മനോജ് ധനോഹർ, ഗുവാഹത്തിയിൽ ഭവെൻ ചൗധര്യ, സോനിത്പൂരിൽ റിഷി രാജ് എന്നിവർ ആയിരിക്കും ആം ആദ്മി പാർട്ടിക്ക് വേണ്ടി അസമിലെ ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിക്കുക. ആം ആദ്മി രാജ്യസഭാ എംപി സന്ദീപ് പഥകാണ് അസമിലെ സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചത്. ഈ മൂന്ന് സീറ്റുകളിലേക്കുള്ള മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളും പ്രചാരണങ്ങളും ഉടൻ തുടങ്ങുമെന്നും സന്ദീപ് പഥക് വ്യക്തമാക്കി.
Discussion about this post