തിരുവനന്തപുരം : കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ള ഐഎഎസ് ഉദ്യോഗസ്ഥർക്കുള്ള ഡി എ തുക കേരളത്തിലെ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നില്ലെന്ന് ഐഎഎസ് അസോസിയേഷന്റെ പരാതി. ഡി എ കുടിശിക നൽകണമെന്ന് ആവശ്യപ്പെട്ട് ഐഎഎസ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. കേരളത്തിൽ മാത്രമാണ് ഡി എ തടഞ്ഞു വച്ചിരിക്കുന്നത് എന്നും ഐഎഎസ് അസോസിയേഷൻ നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിന്റെ പകർപ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും നൽകിയിട്ടുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച തുകയിൽ നാലു ശതമാനം കുടിശ്ശിക നൽകണമെന്നാണ് ഐഎഎസ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. 2023 ലാണ് കേന്ദ്രം ഐഎഎസ് ഉദ്യോഗസ്ഥർക്കുള്ള ഡിഎ തുക 42% ത്തിൽ നിന്ന് 46% ആയി ഉയർത്തിയിരുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളും ഇപ്പോൾ ഈ നിരക്കിൽ ആണ് ഡിഎ നൽകുന്നത്. എന്നാൽ കേരളം മാത്രം ഈ തുക നൽകുന്നില്ല എന്നാണ് ഐഎഎസ് അസോസിയേഷന്റെ പരാതി.
ഏഴുമാസമായിട്ടും കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള ഡിഎ സംസ്ഥാനം നൽകിയിട്ടില്ല. ഇതോടെയാണ് പരാതിയുമായി മുന്നോട്ടു പോകാൻ അസോസിയേഷൻ തീരുമാനിക്കുന്നത്. കേരളത്തിൽ ജോലിചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക് മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരുമായി അപേക്ഷിച്ചു വളരെ കുറവ് തുകയാണ് ഇപ്പോൾ ശമ്പളമായി ലഭിക്കുന്നത്. ഇത് പരിഗണിച്ച് സർക്കാർ ഡിഎ കുടിശ്ശിക ഉടൻ തന്നെ അനുവദിക്കണമെന്നാണ് ഐഎഎസ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.
Discussion about this post