ന്യൂഡൽഹി: മോചനം സാദ്ധ്യമായി ജന്മനാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് ഖത്തറിൽ തടവിൽ കഴിഞ്ഞിരുന്ന മുൻ നാവിക സേനാ ഉദ്യോഗസ്ഥർ. ഒരിക്കലും ഇനി കുടുംബത്തെ കാണാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നതല്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രസർക്കാരിന്റെയും നിരന്തര പരിശ്രമം ഇത് സാദ്ധ്യമാക്കിയെന്നും അവർ കൂട്ടിച്ചേർത്തു.
സുരക്ഷിതമായി ജന്മനാട്ടിലേക്ക് തരിച്ചെത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും ആശ്വാസവും തോന്നുന്നതായി തിരിച്ചെത്തിയവരിൽ ഒരാൾ പ്രതികരിച്ചു. ഈ നിമിഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്രസർക്കാരിനും നന്ദി പറയുന്നു. പ്രധാനമന്ത്രിയാണ് തങ്ങളുടെ മോചനം സാദ്ധ്യമാക്കിയത്. ഉത്തരവ് പുറപ്പെടുവിച്ചതിൽ ഖത്തർ അമിർ ഷെയ്ഖ് തമീം ബിൻ അഹമ്മ് അൽ താനിയ്ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ സ്വതന്ത്രരായി നടക്കാൻ തങ്ങൾക്ക് സാധിക്കില്ലെന്ന് മോചിതനായ മറ്റൊരു മുൻ നാവിക സേന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. നിങ്ങളുടെ മുൻപിൽ ഇങ്ങനെ നിൽക്കാൻ തങ്ങൾക്ക് കഴിഞ്ഞതിന് കാരണം അദ്ദേഹമാണ്. പ്രധാനമന്ത്രിയുടെ നിരന്തര പരിശ്രമമാണ് തങ്ങളുടെ മോചനം സാദ്ധ്യമാക്കിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്രത്തിനും നന്ദി അറിയിക്കുന്നതായി മറ്റൊരു ഉദ്യോഗസ്ഥനും പറഞ്ഞു. ഈ ഒരു നിമിഷത്തിനായി തങ്ങളും തങ്ങളുടെ കുടുംബങ്ങളും പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഇടപെടലാണ് തങ്ങളുടെ മോചനം സാദ്ധ്യമാക്കിയത്. ഖത്തർ സർക്കാരുമായി അദ്ദേഹം നിരന്തരം തങ്ങളുടെ വിഷയം ചർച്ച ചെയ്തിരുന്നു. ഇതാണ് നിലവിലെ മോചനത്തിന് വഴിയൊരുക്കിയത്. വിട്ടയച്ചതിൽ ഖത്തർ സർക്കാരിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
18 മാസം തടവിൽ കഴിഞ്ഞ ശേഷമാണ് മുൻ നാവിക സേന ഉദ്യോഗസ്ഥർ രാജ്യത്തേക്ക് മടങ്ങിയെത്തിയത്. എട്ട് പേരെയായിരുന്നു ഖത്തർ തടവിൽ പാർപ്പിച്ചിരുന്നത്. ഇവിടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാർ ആയിരുന്നു എട്ട് പേരും. എന്നാൽ 2022 ഒക്ടോബറിൽ ഇവരെ ചാരവൃത്തി ആരോപിച്ച് പോലീസ് ജയിലിൽ അടയ്ക്കുകയായിരുന്നു. കോടതി ഇവർക്ക് വധശിക്ഷ വിധിച്ചു. എന്നാൽ കേന്ദ്ര ഇടപെടലിനെ തുടർന്ന് ഇത് തടവ് ശിക്ഷയാക്കി കോടതി ഇളവ് നൽകുകയായിരുന്നു.
എട്ട് പേരിൽ ഏഴ് പേരാണ് രാജ്യത്ത് മടങ്ങിയെത്തിയിരിക്കുന്നത്. ഡൽഹിയിൽ എത്തിയ ഇവർ ഭാരത് മാതാ കി ജയ് വിളിച്ചാണ് വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങിയത്.
Discussion about this post