എറണാകുളം: എക്‌സാലോജിക് – സിഎംആർഎൽ കേസിൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി. എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ഐഡിസി നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം. അന്വേഷണം തടയുന്നത് എന്തിനാണ? അന്വേഷണത്തിൽ എന്തിനാണ് ആശങ്കപ്പെടുന്നതെന്നും കെഎസ്‌ഐഡിസിയോട് കോടതി ചോദിച്ചു.
എക്‌സാലോജിക്ക് കരാറിൽ സിഎംആർഎലിനോട് വിശദീകരണം തേടിയതിന്റെ പകർപ്പ് ഹാജരാക്കാൻ കെഎസ്‌ഐഡിസിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. രേഖകൾ ഹാജരാക്കാൻ കെഎസ്‌ഐഡിസി കോടതിയിൽ രണ്ടാഴ്ച്ച സമയം ചോദിച്ചു. ഇതോടെ, ഹർജി പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി.
അന്വേഷണം പേരിന് കളങ്കം വരുത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്‌ഐഡിസി ഹൈക്കോടതിയെ അറിയിച്ചത്. തങ്ങൾക്ക് പണം കിട്ടിയില്ലെന്നും തങ്ങളുടെ വിശ്വാസ്യതയെ സമൻസ് ബാധിക്കുമെന്നും കെഎസ്‌ഐഡിസി പറഞ്ഞു. എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കെഎസ്‌ഐഡിസി നൽകിയ ഹർജിയും സിഎംആർഎലും എക്‌സാലോജിക്കും തമ്മിലുള്ള ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജിയുമാണ് പരിഗണനയിലുള്ളത്.
Discussion about this post