ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ യുഎഇ സന്ദർശനം ഇന്ന് ആരംഭിക്കും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇരു നേതാക്കളും രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും വികസിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള വഴികൾ ചർച്ച ചെയ്യുകയും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്യും.
യുഎഇ വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ദുബായിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടി 2024ൽ അദ്ദേഹം വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും ഉച്ചകോടിയിൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. അബുദബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബോച്ചസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ത മന്ദിറിന്റെ ഉദ്ഘാടനം മോദി നിർവഹിക്കും. അബുദാബിയിലെ സായിദ് സ്പോർട്സ് സിറ്റിയിൽ നടക്കുന്ന പരിപാടിയിൽ യുഎഇയിലെ ഇന്ത്യൻ സമൂഹത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.
അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് ഒരു ദിവസം മുമ്പായി 50,000-ത്തിലധികം ആളുകൾ പങ്കെടുക്കുമെന്ന് കരുതപ്പെടുന്ന ‘അഹ്ലൻ മോദി’ എന്ന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട് .
പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീറുമായും കൂടിക്കാഴ്ച നടത്തും. എട്ട് ഇന്ത്യക്കാരുടെ മോചനത്തിനുശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇത്. നേരത്തെ യുഎഇ സന്ദർശനം പ്രഖ്യാപിച്ചിരുന്നു എങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ഖത്തർ കൂടി സന്ദർശിക്കുന്നത് എന്നാണ് വിവരം. മലയാളി ഉൾപ്പെടെയുള്ള എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷ ഇളവ് ചെയ്ത് വെറുതെ വിട്ട പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ സന്ദർശനം പ്രഖ്യാപിച്ചത്.
Discussion about this post