ചെന്നൈ: രാമശ്വേരത്ത് നിന്ന് പിടികൂടിയ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന മോചിപ്പിച്ചു. 18 പേരാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. സമുദ്രാർത്തി ലംഘിച്ചെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. കൊളംബോയിൽ നിന്ന് വിമാനമാർഗം എത്തിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ബിജെപി പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.
ഫെബ്രുവരി എട്ടിന് പാക്ക് ബേ കടലിലെ ഡെൽഫ് ദ്വീപിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് സംഘത്തെ പിടികൂടിയത്. വിചാരണയ്ക്കിടെ ഇവർ തെറ്റുകാരല്ലെന്ന് ശ്രീലങ്കൻ കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് കോടതി ഈ മാസം ആദ്യം തന്നെ ഇവരെ വിട്ടയക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
2023 ൽ ശ്രീലങ്കൻ നാവികസേന 243 മത്സത്തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. 37 ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ 28 ദിവസങ്ങളിൽ മാത്രം 88 മത്സ്യത്തൊഴിലാളികളെയും 12 ബോട്ടുകളുമാണ് പിടികൂടിയത്. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന തുടർച്ചയായി അറസ്റ്റ് ചെയ്യുന്നത് കേന്ദ്ര സർക്കാരിനും തമിഴ്നാട്ടിലെ അധികാരികൾക്കും ആശങ്കയുണ്ടാക്കുന്നുണ്ട്.
ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ സമുദ്രാർത്തി ലംഘിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്യുന്ന ശ്രീലങ്കയുടെ നടപടിക്കെതിരെ ശക്തമായ നീക്കത്തിന് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ.
Discussion about this post