ലക്‌നൗ: ഉത്തർപ്രദശിൽ ഐപിഎസ് ഉദ്യോഗസ്ഥയെ വിവാഹ തട്ടിപ്പിനിരയാക്കിയ യുവാവ് അറസ്റ്റിൽ. ഐആർഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഐപിഎസ് ഉദ്യോഗസ്ഥയെ വിവാഹം ചെയ്ത രോഹിത് രാജ് ആണ് പിടിയിലായത്. ഷാംലി ജില്ലയിലെ കമ്മീഷണർ ശ്രേഷ്ഠ ഠാക്കൂർ എന്ന 2012 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥയാണ് തട്ടിപ്പിനിരയായത്.
യുപിയിലെ ‘ ലേഡി സിങ്കം’എന്ന പേരിലാണ് ശ്രേഷ്ഠ താക്കൂർ അറിയപ്പെടുന്നത്. 2018 -ൽ ഒരു മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ടാണ് ഇവർ വിവാഹിതരായത്. റാഞ്ചിയിൽ ഡെപ്യൂട്ടി കമ്മീഷണറും 2008 ബാച്ചിലെ ഐആർഎസ് ഉദ്യോഗസ്ഥനും ആണെന്നാണ് രോഹിത് രാജ് ഉദ്യോഗസ്ഥയെ വിശ്വസിപ്പിച്ചിരുന്നത്. വിവാഹശേഷം സംശയം തോന്നി ശ്രേഷ്ഠയുടെ കുടുംബം നടത്തിയ അന്വേഷണത്തിൽ ഭർത്താവ് ഐആർഎസ് ഉദ്യോഗസ്ഥൻ അല്ലെന്നും രോഹിത് രാജ് എന്നത് മറ്റൊരു ഐആർഎസ് ഉദ്യോഗസ്ഥൻ ആണെന്നും കണ്ടെത്തി.
തട്ടിപ്പ് കണ്ടെത്തിയെങ്കിലും ശ്രേഷ്ഠ വിവാഹബന്ധം തുടരുകയായിരുന്നു. എന്നാൽ ഇയാൾ ഭാര്യയുടെ പേരിൽ മറ്റ് പലരേയും വഞ്ചിക്കാൻ തുടങ്ങിയതോടെയാണ് ഐപിഎസുകാരി വിവാഹ മോചന ഹർജി ഫയൽ ചെയ്തത്. തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
ശ്രേഷ്ഠയിൽ നിന്ന് മാത്രം പ്രതി പതിനഞ്ച് ലക്ഷം രൂപ തട്ടിയതായി പരാതിയിൽ പറയുന്നു.കേസിൽ ഇപ്പോൾ കൂടുതൽ അന്വേഷണം നടക്കുകയാണ്.










