ന്യൂഡൽഹി : അനധികൃത കുടിയേറ്റവും അതുമൂലമുണ്ടാകുന്ന ജനസംഖ്യാപരമായ അസ്വാഭാവിക മാറ്റങ്ങളും പരിശോധിക്കുന്നതിനായി ഒരു ഉന്നതതല സമിതിക്ക് രൂപം നൽകി കേന്ദ്ര സർക്കാർ. 2025 ഓഗസ്റ്റ് 15-ന് നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘ഡെമോഗ്രാഫിക് മിഷന്റെ’ തുടർച്ചയായാണ് ഈ കമ്മിറ്റിയുടെ രൂപീകരണം.
രാജ്യത്തിന്റെ പരമാധികാരം, ദേശീയ സുരക്ഷ, ഗോത്രവർഗ്ഗ സംസ്കാരത്തിന്റെ സംരക്ഷണം എന്നിവയെ ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമായി വിലയിരുത്തിയാണ് കേന്ദ്രസർക്കാർ നടപടികളിലേക്ക് കടക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് വിഷയം പരിശോധിക്കാൻ ഉന്നത തല സമിതി രൂപീകരിച്ചതായി ഔദ്യോഗികമായി അറിയിച്ചത്.
റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പ്രകാശ് പ്രഭാകർ നാവ്ലേക്കർ അധ്യക്ഷനായ സമിതിയിൽ രാജ്യത്തെ പ്രമുഖ ഉദ്യോഗസ്ഥരും വിദഗ്ധരുമാണ് അംഗങ്ങളായിട്ടുള്ളത്. രാജ്യത്തുടനീളം അനധികൃത കുടിയേറ്റം മൂലമുണ്ടായിട്ടുള്ള ജനസംഖ്യാ വ്യതിയാനങ്ങളെക്കുറിച്ച് സമിതി സമഗ്രമായ പഠനം നടത്തും. അനധികൃത നുഴഞ്ഞുകയറ്റവും മറ്റ് അസ്വാഭാവിക കാരണങ്ങളും കൊണ്ട് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിട്ടുള്ള ജനസംഖ്യാ മാറ്റങ്ങളെക്കുറിച്ച് സമിതി കൃത്യമായ ഡാറ്റ ശേഖരിക്കും. വിവിധ സാമൂഹിക, മത വിഭാഗങ്ങൾക്കിടയിൽ വന്നിട്ടുള്ള അസ്വാഭാവികമായ ജനസംഖ്യാ വർദ്ധനവോ കുടിയേറ്റങ്ങളോ സമിതി പ്രത്യേകം വിശകലനം ചെയ്യും.
ഇത് കേവലം ഒരു ആഭ്യന്തര പ്രശ്നമല്ല, മറിച്ച് രാജ്യത്തിന്റെ പരമാധികാരം, ക്രമസമാധാനം, സാമൂഹിക ഘടന, ഗോത്രസമൂഹങ്ങളുടെ നിലനിൽപ്പ് എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന സുരക്ഷാ പ്രശ്നമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങളിൽ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം വലിയ തോതിൽ ജനസംഖ്യാ മാറ്റത്തിന് കാരണമാകുന്നു എന്ന് ബിജെപി ദീർഘകാലമായി ആരോപിക്കുന്ന ഒന്നാണ്. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.








