ഇടുക്കി : ചിട്ടിപ്പണം തിരികെ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം. തൊടുപുഴ ലീഗൽ മെട്രോളജി സഹകരണ സംഘത്തിൽ ആണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെട്രോളും പടക്കവുമായി സ്ഥാപനത്തിൽ എത്തിയ യുവാവ് മണിക്കൂറുകളോളം സ്ഥലത്ത് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു.
മുട്ടം സ്വദേശിയായ പ്രസാദ് എന്ന യുവാവാണ് തൊടുപുഴ ലീഗൽ മെട്രോളജി സഹകരണ സംഘത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇദ്ദേഹത്തിന് ഈ സഹകരണ സംഘത്തിൽ അഞ്ചു ലക്ഷം രൂപയുടെ ചിട്ടിയുണ്ട്. ഇതിനായി അടച്ച തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇദ്ദേഹം സ്ഥാപനത്തിൽ എത്തിയത്. എന്നാൽ പണം ലഭിക്കാത്തതിനെ തുടർന്ന് മടങ്ങിയ പ്രസാദ് പിന്നീട് പെട്രോളും പടക്കവുമായി തിരികെയെത്തി സംഘർഷാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
യുവാവിന് പണം തിരികെ നൽകുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് ബോഡിയുടെ അനുമതി വേണമെന്നാണ് സഹകരണസംഘം മാനേജർ അറിയിക്കുന്നത്. യുവാവിന്റെ ആത്മഹത്യാശ്രമത്തെ തുടർന്ന് സ്ഥലത്തെ സംഘർഷാവസ്ഥ ഉണ്ടായതോടെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഫയർഫോഴ്സ് സംഘമാണ് ആത്മഹത്യാശ്രമം നടത്തിയ യുവാവിനെ കീഴ്പ്പെടുത്തിയത്. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
Discussion about this post