തിരുവനന്തപുരം: പൂജപ്പുരയിൽ പിഎസ് സി പരീക്ഷയിൽ സഹോദരങ്ങൾ ആൾമാറാട്ടം നടത്തിയതുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. പ്രതികളായ അമൽ ജിത്തും, അഖിൽ ജിത്തും ഇതിന് മുൻപും പരീക്ഷയിൽ ആൾമാറാട്ടം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.
കേരള സർവ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയിൽ ആയിരുന്നു പ്രതികൾ ആൾമാറാട്ടത്തിന് ശ്രമിച്ചത്. അമൽ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടിയിരുന്നത്. എന്നാൽ ഇതിന് പകരം അഖിൽ ജിത്ത് പരീക്ഷയ്ക്കായി എത്തുകയായിരുന്നു. നാല് മാസം മുൻപ് ഇതേ പരീക്ഷയുടെ പ്രിലിമിനറി വെങ്ങാനൂരിൽ നടത്തിയിരുന്നു. അന്നും അഖിൽ ജിത്താണ് പരീക്ഷ എഴുതിയത്. ഇതിൽ വിജയിച്ചതോടെയാണ് പ്രധാന പരീക്ഷ എഴുതാൻ അഖിൽ ജിത്ത് തന്നെ എത്തിയത്.
എന്നാൽ ബയോമെട്രിക് പരിശോധന അഖിൽ ജിത്തിനെ പ്രതിസന്ധിയിലാക്കി. കുടുങ്ങുമെന്ന് ഉറപ്പായതോടെ ഇറങ്ങി ഓടുകയായിരുന്നു. പ്രതികളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേസിലെ ഒന്നാം പ്രതിയാണ് അഖിൽ ജിത്ത്. മൂത്ത സഹോദരൻ അമൽ ജിത്താണ് കേസിലെ രണ്ടാം പ്രതി. കഴിഞ്ഞ ആഴ്ചയായിരുന്നു ആൾമാറാട്ട കേസിൽ പ്രതികൾ അറസ്റ്റിലായത്. ഇരുവരും നേമം സ്വദേശികളാണ്.












