മുംബൈ: മാതാവിന് ഭർത്താവ് പരിഗണനയും പണവും നൽകുന്നത് ഭാര്യയ്‌ക്കെതിരായ ഗാർഹിക പീഡനമായി കണക്കാനാകില്ലെന്ന് മുംബൈ സെഷൻസ് കോടതി. ഭർത്താവിനും വീട്ടുകാർക്കുമെതിരെ സ്ത്രീ നൽകിയ ഗാർഹിക പീഡന പരാതി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.
ഗാർഹിക പീഡനം നടന്നതായി തെളിവുകളൊന്നും ഇല്ലെന്നും പ്രതികൾക്കെതിരായുള്ള ആരോപണങ്ങൾ അവ്യക്തമാണെന്നും അഡീഷ്ണൽ സെഷൻസ് കോടതി ജഡ്ജ് ആശിഷ് ആയചിത് വ്യക്തമാക്കി.
മാതാവിന്റെ മാനസികരോഗം മറച്ചുവെച്ചാണ് ഭർത്താവ് തന്നെ വിവാഹം കഴിച്ചതെന്നും വഞ്ചിക്കപ്പെട്ടെന്നും പരാതിയിൽ പറയുന്നു. ഭർതൃമാതാവ് താൻ ജോലിക്കുപോകുന്നതിനെ എതിർക്കാറുണ്ടെന്നും ഭർത്താവും അമ്മയും ചേർന്ന് തന്നോട് വഴക്കിടാറുണ്ടെന്നും യുവതി ആരോപിച്ചു.
1993 മുതൽ 2004 വരെ ഭർത്താവിന് വിദേശത്തായിരുന്നു ജോലി. നാട്ടിൽ അവധിയ്ക്ക് വരുമ്പോൾ അമ്മയെ കാണാൻ പോകുകയും എല്ലാവർഷവും 10,000 രൂപ അവർക്ക് അയക്കുകയും ചെയ്യും. കൂടാതെ അമ്മയുടെ കണ്ണിന്റെ ശസ്ത്രക്രിയക്കായി പണം നൽകിയെന്നും ഭർതൃവീട്ടിലെ മറ്റുപലരും തന്നെ ഉപദ്രവിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു.
തന്നെ ഭർത്താവായി പരിഗണിക്കാത്ത സ്ത്രീ തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് ഭർത്താവ് പറഞ്ഞു. യുവതിയുടെ ക്രൂരതകൾ കാരണം കുടുംബകോടതിയിൽ വിവാഹമോചനത്തിനുള്ള അപേക്ഷ നൽകിയിരുന്നതായും ഭർത്താവ് വ്യക്തമാക്കി. തന്റെ എൻആർഐ അക്കൗണ്ടിൽനിന്ന് 21.68 ലക്ഷം രൂപ അനുവാദമില്ലാതെ എടുത്ത ഭാര്യ ഫ്ലാറ്റ് വാങ്ങിയതായും ഇയാൾ ആരോപിച്ചു.
ഭർത്താവ് അമ്മയ്ക്ക് പണവും പരിഗണനയും നൽകുന്നതാണ് യുവതിയുടെ പ്രധാന പരാതിയായി മനസ്സിലാക്കാൻ കഴിയുന്നതെന്നും ഇത് ഒരിക്കലും ഗാർഹിക പീഡനമായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.ഗാർഹിക പീഡനത്തിൽനിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമത്തിന്റെ പരിധിയിൽ യുവതിയ്ക്ക് യാതൊരു ആനുകൂല്യത്തിനും പരിഗണനയ്ക്കും അർഹതയില്ലെന്നും കോടതി വ്യക്തമാക്കി.
Discussion about this post