ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും നോട്ടീസ് നൽകി ഇഡി. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തുടർച്ചയായ ഏഴാം തവണയാണ് കെജ്രിവാളിന് നോട്ടീസ് നൽകുന്നത്.
കഴിഞ്ഞ ആറ് തവണയും കെജ്രിവാൾ ഒഴിവുകഴിവുകൾ പറഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് ഏഴാം തവണയും നോട്ടീസ് നൽകിയത്. ഹാജരായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കാനാണ് ഇഡിയുടെ നീക്കം. നിലവിൽ കെജ്രിവാളിനെതിരെ ഇഡി നൽകിയ കേസ് ഡൽഹി കോടതിയുടെ പരിഗണനയിലാണ്.
ഈ മാസം 19 നായിരുന്നു അദ്ദേഹത്തിന് അവസാന നോട്ടീസ് അയച്ചത്. എന്നാൽ വിഷയം കോടതിയുടെ പരിഗണനയിലാണെന്നും, അതിനാൽ അതിൽ തീരുമാനം ആകാതെ ഹാജരാകാൻ കഴിയില്ലെന്നും മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. അഞ്ചാം തവണ നോട്ടീസ് നൽകിയിട്ടും ഇഡിയ്ക്ക് മുൻപിൽ ഹാജരാകാൻ അരവിന്ദ് കെജ്രിവാൾ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇഡി കോടതിയെ സമീപിച്ചത്. തുടർച്ചയായി ചോദ്യം ചെയ്യലിൽ നിന്നും വിട്ട് നിൽക്കുകയാണെന്നും അതിനാൽ കോടതി ഇടപെടണമെന്നുമായിരുന്നു ഇഡിയുടെ ആവശ്യം.
Discussion about this post