തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപേ സംസ്ഥാനത്ത് കെ റൈസ് എത്തിക്കാൻ സർക്കാർ. അരി ഉടൻ തന്നെ സംസ്ഥാനത്ത് വിതരണം ആരംഭിക്കുമെന്നാണ് സർക്കാർ പറയുന്നത്. സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ നിന്നും ആളുകൾക്ക് കെ റൈസ് വാങ്ങാം.
പുഴുക്കലരിയാണ് സർക്കാർ കെ റൈസ് ആയി എത്തിക്കുന്നത്. കാർഡൊന്നിന് 10 കിലോ വീതം നൽകും. സാധാരണത്തേതിൽ നിന്നും മിതമായ നിരക്കിലായിരിക്കും അരി ഉപഭോക്താക്കൾക്ക് നൽകുക. പുഴുക്കലരിയ്ക്ക് പുറമേ ചമ്പ, മട്ട എന്നീ ഇനങ്ങളും കെ റൈസിന്റെ കൂട്ടത്തിലുണ്ട്. കേന്ദ്രത്തിന്റെ ഭാരത് അരിയ്ക്ക് സമാനമായ രീതിയിൽ അഞ്ച്, പത്ത് കിലോ പായ്ക്കറ്റുകളിൽ ആയിരിക്കും അരി ലഭിക്കുക.
ഭാരത് അരി കിലോയ്ക്ക് 29 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. അതിനാൽ കെ റൈസ് ഒരു രൂപ കുറച്ച് കിലോയ്ക്ക് 28 രൂപ നിരക്കിലാകും സർക്കാർ വിതരണം ചെയ്യുക. വില കുറവായതിനാൽ പെട്ടെന്ന് തന്നെ അരി വിറ്റ് പോകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അതിനാൽ ആന്ധ്രാ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നും അരിയെത്തിക്കാനുള്ള ചർച്ചകൾ നടത്തുന്നുണ്ട്.
പൊതുജനങ്ങൾക്ക് കേന്ദ്രം നൽകുന്ന ഭാരത് അരിയ്ക്ക് വൻ ഡിമാൻഡ് ആണ് കേരളത്തിലുള്ളത്. ഇത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്നാണ് സർക്കാർ ഭയം. അതിനാൽ പൊറുതിമുട്ടിയ ജനങ്ങളെ കെ റൈസിലൂടെ പ്രീതിപ്പെടുത്താമെന്നാണ് സർക്കാർ പ്രതീക്ഷ. പൊതുജനങ്ങൾക്ക് ആകെയുണ്ടായിരുന്ന ആശ്വാസം സപ്ലൈകോ വഴി സബ്‌സിഡിയിൽ സാധനങ്ങൾ ലഭിക്കുന്നു എന്നതായിരുന്നു. എന്നാൽ അടുത്തിടെ എല്ലാ സാധനങ്ങൾക്കും വില കൂട്ടി. ഇത് കൂടാതെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സപ്ലൈകോകൾ എല്ലാം അടച്ച്പൂട്ടൽ ഭീഷണി നേരിടുന്നുവെന്നതും ശ്രദ്ധേയമാണ്.
Discussion about this post