അരങ്ങേറ്റ മത്സരത്തിൽ തന്നെ മിന്നും പ്രകടനം കാഴ്ച്ച വച്ചിരിക്കുകയാണ് ഇന്ത്യയുടെ പേസർ ആകാശ് ദീപ്. ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകൾ ശരവേഗത്തിൽ പിഴുതെറിഞ്ഞാണ് ആകാശ് അന്താരാഷ്ട്ര ക്രിക്കറ്റിലെ തുടക്കം തന്നെ കളറാക്കിയത്. ക്രിക്കറ്റ് എന്ന തന്റെ ലക്ഷ്യത്തിലേക്കെത്താൻ നിരവധി കടമ്പകളെ മറികടന്നാണ് ഈ യുവാവ് അമ്മയുടെ മുന്നിൽ വെച്ച് തന്നെ ടെസ്റ്റ് ക്യാപ് അണിഞ്ഞത്. ബീഹാർ സസാരാം സ്വദേശിയാണ് ആകാശ് ദീപ്.
ക്രിക്കറ്റ് കളിക്കുന്നതിൽ പിതാവിന് താൽപര്യമുണ്ടായിരുന്നില്ല. ചെറുപ്പം മുതൽ തന്നെ ക്രിക്കറ്റിനെ സ്നേഹിച്ചിരുന്ന ആകാശിന്റെ യാത്രയിലേക്കുള്ള ആദ്യ കടമ്പ തന്റെ പിതാവിനെ സമ്മതിപ്പിക്കുക എന്നതു തന്നെയായിരുന്നു. എന്നാൽ, ഇതിൽ പരാജയപ്പെട്ടതോടെ, ജോലി കണ്ടെത്താനെന്ന വ്യാജേനെ ദുർഗാപൂരിലേക്ക് തിരിച്ചു. അവിടെ വച്ച് ക്രിക്കറ്റ് എന്നത് ആകാശിന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് അവന്റെ അമ്മാവൻ തിരിച്ചറിഞ്ഞു. അദ്ദേഹമാണ് ആകാശിന് പിന്നീട് ക്രിക്കറ്റ് എന്ന ലക്ഷ്യത്തിലേക്കുള്ള പിന്തുണ നൽകിയത്. അമ്മാവന്റെ പിന്തുണയോടെ അവിടെയുള്ള ഒരു ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു.
എന്നാൽ, ജീവിതത്തിലെ പ്രതിസന്ധികൾ വീണ്ടും ആകാശിനെ പരീക്ഷിച്ചു കൊണ്ടിരുന്നു. സ്ട്രോക്ക് വന്ന് ചികിത്സയിലായിരുന്ന പിതാവിന്റെ മരണം ആകാശിന് വലിയൊരു തിരിച്ചടിയായി. ആ മരണത്തിന്റെ ആഘാതത്തിൽ നിന്നും മോചനം നേടുന്നതിന് മുൻപ് തന്നെ, സഹോദരന്റെ മരണവും ആകാശിനെ തളർത്തി. പിതാവിന്റെ മരണത്തിന് രണ്ട് മാസത്തിന് ശേഷമായിരുന്നു സഹോദരന്റെ മരണവും. ഇതോടെ സാമ്പത്തികമായി ഏറെ പ്രതിസന്ധികൾ നേരിടേണ്ടി വന്നു. കുടുംബം പുലർത്തേണ്ടതും അമ്മയെ നോക്കേണ്ടതും ഉൾപ്പെടെയുള്ള ചുമതലകൾ ഏറ്റെടുക്കേണ്ടി വന്നതോടെ മൂന്ന് വർഷത്തോളം കളിയിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു.
എങ്കിലും ക്രിക്കറ്റ് സ്വപ്നങ്ങൾ വേണ്ടെന്ന് വയ്ക്കാൻ കഴിയുന്ന ഒന്നല്ലെന്ന് ഈ കാലഘട്ടത്തിൽ ആകാശ് തിരിച്ചറിഞ്ഞിരുന്നു. ദുർഗാപൂരിലേക്ക് തിരിച്ചെത്തിയ അദ്ദേഹം പിന്നീട് അവിടെ നിന്നും കൊൽക്കത്തയിലേക്ക് തിരിച്ചു. അവിടെ ഒരു കൊച്ചു മുറി വാടകയ്ക്കെടുത്തു ബന്ധുവിനൊപ്പം താമസിച്ചു. തുടർന്നുണ്ടായത് ഇന്ത്യയുടെ മികച്ച ക്രിക്കറ്റ് താരത്തിന്റെ ഉയർച്ചയായിരുന്നു. ബംഗാൾ അണ്ടർ 23 ടീമിൽ എത്തി. അവിടെ നിന്നും രഞ്ജി ട്രോഫി അരങ്ങേറ്റം. പിന്നാലെ, ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സിന്റെ കളിക്കാരനായി. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി 29 മത്സരങ്ങൾ കളിച്ച താരം 103 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുണ്ട്.
ഇന്ത്യൻ പേസ് അറ്റാക്കിന്റെ കുന്തമുനയായ മുഹമ്മദ് ഷമിയെ കാണാൻ കഴിഞ്ഞതാണ് തന്റെ ക്രിക്കറ്റ് ജീവിതത്തിൽ വഴിത്തിരിവായതെന്ന് ആകാശ് പറയുന്നു. പരിക്കിനെ അതിജീവിക്കാനും കൂടുതൽ കൃത്യതയോടെ പന്തെറിയാനും താൻ സ്വീകരിച്ച മാർഗങ്ങളെപ്പറ്റി ഷമി ആകാശിനോട് വിശദീകരിച്ചു. ഈ ഉപദേശങ്ങളാണ് തനിക്ക് ഏറെ സഹായകമായതെന്നും ആകാശ് പറയുന്നു.
കുട്ടിക്കാലത്ത് ആകാശിനൊപ്പം കളിക്കാൻ സുഹൃത്തുക്കളെ അവരുടെ മാതാപിതാക്കൾ അനുവദിച്ചിരുന്നില്ല. പഠനം പെരുവഴിയിലാവുമെന്നും ക്രിക്കറ്റ് കൊണ്ട് ഒരു കാര്യവുമില്ലെന്നുമായിരുന്നു അവർ പറഞ്ഞിരുന്നത്. എന്നാൽ എല്ലാ പ്രതിസന്ധികളും ഇച്ഛാശക്തി കൊണ്ട് തരണം ചെയ്ത് ആകാശ് രാജ്യത്തിന്റെ താരമാവുകയാണ്. അതും അരങ്ങേറ്റത്തിൽ തന്നെ ഇംഗ്ലണ്ടിന്റെ മൂന്ന് മുൻനിര വിക്കറ്റുകൾ പിഴുതുകൊണ്ട്..
Discussion about this post