എറണാകുളം: പെൺകുഞ്ഞ് ജനിക്കാതിരിക്കാൻ നിർദ്ദേശങ്ങൾ അനുസരിക്കാൻ നിർബന്ധിച്ച ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഹൈക്കോടതിയെ സമീപിച്ച് യുവതി. കൊല്ലം സ്വദേശിനിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതിൽ കുടുംബാരോഗ്യക്ഷേമ വകുപ്പ് അടക്കമുള്ള എതിർ കക്ഷികളോട് ഹൈക്കോടതി നിലപാട് തേടി.
ആൺ കുട്ടിയ്ക്ക് ജന്മം നൽകാൻ ഭർത്താവും വീട്ടുകാരും നിർബന്ധിക്കുകയും ഇതിനായുള്ള നിർദ്ദേശങ്ങൾ നൽകിയെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. ഏത് രീതിയിൽ, ഏത് സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നുള്ള നിർദ്ദേശം അടങ്ങിയ കുറിപ്പ് അടുത്തിടെ ഭർത്താവ് യുവതിയ്ക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെ യുവതി പരാതി നൽകുകയായിരുന്നു. ആദ്യം കുടുംബക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരെയാണ് സമീപിച്ചത്. എന്നാൽ ഇതിൽ നടപടിയുണ്ടായില്ല. ഇതേ തുടർന്ന് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.
2012 ലായിരുന്നു യുവതിയുടെ വിവാഹം. അന്ന് മുതൽ ആൺകുട്ടിയെ പ്രസവിക്കണമന്ന് പറഞ്ഞ് ഭർത്താവും വീട്ടുകാരും നിർബന്ധം ചെലുത്തിയിരുന്നതായി യുവതി പറഞ്ഞു. പെൺകുട്ടി ജനിച്ചാല് കുടുംബത്തിന് സാമ്പത്തിക ബാദ്ധ്യതയുണ്ടാകും എന്നായിരുന്നു ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും നിലപാട്. 2014ൽ യുവതിയ്ക്ക് പെൺകുഞ്ഞ് ജനിച്ചു. ഇതിന് പിന്നാലെ ഭർതൃവീട്ടുകാർ മാനസികമായി ഉപദ്രവിക്കുകയായിരുന്നു.
കുടുംബ കോടതിയിൽ ഉൾപ്പെടെ യുവതിയും ഭർത്താവും തമ്മിൽ നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയവുമായി ബന്ധപ്പെട്ട നിയമപ്രകാരം നടപടി സ്വീകരിക്കണം എന്നാണ് ഹർജിയിലെ ആവശ്യം.
അതേസമയം ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇത്തരം സംഭവങ്ങൾ കേരളത്തിൽ നടക്കുന്നു എന്നത് നടുക്കം ഉണ്ടാക്കുന്നത് ആണെന്ന് അഭിപ്രായപ്പെട്ടു. ഇതിന് ശേഷമാണ് എതിർകക്ഷികളോട് റിപ്പോർട്ട് തേടിയത്.
Discussion about this post