ലക്‌നൗ: കാശിയിൽ ഒരിക്കൽ കൂടി തിരികെ എത്താൻ സാധിച്ചതിന് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്ത് വർഷങ്ങൾക്ക് മുൻപ് പാർലമെന്റ് അംഗമായി നഗരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് ഓർത്തെടുത്ത അദ്ദേഹം, ഈ പത്ത് വർഷക്കാലം ബനാറസ് തന്നെ ബനാറസി ആക്കി മാറ്റിയെന്നും കൂട്ടിച്ചേർത്തു. വാരണാസിയിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കാശിയിലെ ജനങ്ങളുടെ പിന്തുണയെയും സംഭാവനകളെയും അഭിനന്ദിച്ച പ്രധാനമന്ത്രി 13,000 കോടിയുടെ വികസന പദ്ധതികളിലൂടെ നവകാശി സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും ചൂണ്ടിക്കാട്ടി. ‘റോഡ്, റെയിൽ, മൃഗസംരക്ഷണം, കായികം, ശുചിത്വം, ആരോഗ്യം, ആത്മീയത, ടൂറിസം, എന്നിവയുൾപ്പെടെയുള്ള വിവിധ മേഖലകളിലുള്ള വികസന പദ്ധതികൾ, കാശിയുടെ മാത്രമല്ല, മുഴുവൻ പൂർവാഞ്ചൽ മേഖലയുടെയും ഭാവി മാറ്റും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും’- പ്രധാനമന്ത്രി വ്യക്തമാക്കി.
സിഗ്ര സ്പോർട്സ് സ്റ്റേഡിയം ഫേസ്-1, ജില്ലാ റൈഫിൾ ഷൂട്ടിംഗ് റേഞ്ച് എന്നിവ യുവ കായികതാരങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബനാസ് ഡയറി സന്ദർശിച്ചതിനെ കുറിച്ചും നിരവധി സ്ത്രീ പശുപാലകരുമായി ആശയവിനിമയം നടത്തിയതും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വാരാണസിയിൽ 13,000 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. വാരണാസിയിലെ കാർഖിയോണിലെ അഗ്രോ പാർക്കിൽ നിർമ്മിച്ച ബനസ്‌കാന്ത ജില്ലാ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിന്റെ പാൽ സംസ്‌കരണ യൂണിറ്റായ ബനാസ് കാശി സങ്കുലും പ്രധാനമന്ത്രി സന്ദർശിച്ചു.
Discussion about this post