കോഴിക്കോട്: ടിപി ചന്ദ്രശേഖരൻ കൊല മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞുകൊണ്ടെന്ന് കെകെ രമ എംഎൽഎ. ടിപി കൊലക്കേസിലെ മതതീവ്രവാദ ബന്ധത്തെക്കുറിച്ച് ആദ്യം ആരോപണം ഉന്നയിച്ചത് പിണറായി വിജയനാണ്. ഗൂഢാലോചനയുടെ ചുരുളഴിഞ്ഞാൽ ഇനിയും കുറേ ഇടത് നേതാക്കളുടെ േപരുകൾ പുറത്തു വരുമെന്നും കെകെ രമ തുറന്നടിച്ചു. വടകരയിൽ കെകെ ശൈലജയെ നിർത്തുന്നത് കുരുതി കൊടുക്കാനെന്നും അവർ കൂട്ടിച്ചേർത്തു.
‘ടിപിയെ കൊന്നത്് മതതീവ്രവാദികളാണെന്ന് ആദ്യം പറഞ്ഞത് പിണറായി വിജയനാണ്. എങ്ങനെയാണ് അദ്ദേഹത്തിന് അങ്ങനെയൊരു തോന്നലുണ്ടായത്. ആ തോന്നലിനെ ശക്തിപ്പെടുത്തുന്നതായിരുന്നു ഇന്നോവ കാറിലുണ്ടായിരുന്ന മാഷാ അള്ളാ സ്റ്റിക്കർ. സ്റ്റിക്കർ പതിക്കുമെന്ന് പിണറായി വിജയന് അറിയാവുന്നത് കൊണ്ടാണ് കാർ കണ്ടെത്തുന്നതിന് മുൻപ് തന്നെ മതതീവ്രവാദികളുടെ ബന്ധം അദ്ദേഹം ആരോപിച്ചത്. ഈ പ്രതികരണം മാത്രം മതി ടിപി കൊലക്കേസിലെ മുഖ്യമന്ത്രിയുടെ ബന്ധം വ്യക്തമാകാൻ.
ചില സാങ്കേതിക കാരണം കൊണ്ട് മാത്രമാണ് പി മോഹനൻ പുറത്തു വന്നത്. ഗൂഢാലോചനകളുടെ ചുരുളഴിഞ്ഞാൽ പി മോഹനൻ മാത്രമല്ല, പി.ജയരാജനും എളമരം കരീമും ഉൾപ്പെടെ പ്രതികളാകും. മേൽക്കോടതിയിൽ പോയാൽ പി മോഹനന്റെ ബന്ധം തെളിയിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ കേസുമായി ഞങ്ങൾ സുപ്രീം കോടതിയിലേക്ക് പോകും’- കെകെ രമ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ കെകെ െൈശലജയെ വടകരയിൽ മത്സരിപ്പിക്കുന്നത് കുരുതി കൊടുക്കാനാണെന്നും രമ ചൂണ്ടിക്കാട്ടി. പിണറായി വിജയന് എതിരെ വരുന്ന കരുത്തരെ ഒതുക്കുന്നത് പോലെ തന്നെ വടകരയിൽ കെകെ ശൈലജയെയും അദ്ദേഹം ഒതുക്കും. ഭാവിയിൽ നമ്മളൊക്കെ ഒരു വനിതാ മുഖ്യമന്ത്രിയായി പ്രതീക്ഷിക്കുന്ന ഒരാളാണ് ശൈലജ ടീച്ചർ. അതുകൊണ്ട് അവരെ അവിടെ നിർത്തി ഒതുക്കാനാണ് പിണറായിയുടെ ശ്രമം. ശൈലജ ടീച്ചറുടെ സ്ഥാനാർത്ഥിത്വം കരുത്തരെ ഒതുക്കുന്ന പിണറായി വിജയന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്നും അവർ കൂട്ടിച്ചേർത്തു.











