തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യം പരിഗണിക്കാൻ ആകില്ലെന്ന് കോൺഗ്രസ്. കോൺഗ്രസും മുസ്ലീം ലീഗും തമ്മിൽ ഇന്ന് നടത്തിയ ചർച്ചയിലാണ് മൂന്നാം സീറ്റ് എന്ന ആവശ്യം പരിഗണിക്കാൻ കഴിയില്ല എന്ന് കോൺഗ്രസ് വ്യക്തമാക്കിയത്. പകരമായി മുസ്ലീം ലീഗിന് ഒരു രാജ്യസഭാ സീറ്റ് അധികമായി നൽകാമെന്നും ചർച്ചയിൽ കോൺഗ്രസ് അറിയിച്ചു.
സാദിഖലി തങ്ങളുമായി ആലോചിച്ച് ശേഷം തീരുമാനം അറിയിക്കാമെന്നാണ് വിഷയത്തിൽ ലീഗ് വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന യോഗത്തിലെ തീരുമാനം കോൺഗ്രസ് കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. മുസ്ലീം ലീഗ് ഈ മാസം 27ന് ചേരുന്ന യോഗത്തിന് ശേഷം ആയിരിക്കും വിഷയത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുക എന്നാണ് വ്യക്തമാക്കുന്നത്.
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, എം എം ഹസ്സൻ എന്നിവരാണ് ഇന്ന് ചേർന്ന ഉഭയകക്ഷി യോഗത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നത്. മുസ്ലീം ലീഗിനായി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, എം കെ മുനീർ, പി എം എ സലാം, കെപിഎ മജീദ് എന്നിവരും പങ്കെടുത്തു. നിലവിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം, പൊന്നാനി സീറ്റുകളാണ് മുസ്ലീം ലീഗിനായി നൽകുന്നത്.
Discussion about this post