ന്യൂഡൽഹി : തെലങ്കാനയിൽ നിന്നുള്ള ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംപി പി. രാമുലു പാർട്ടി വിട്ടു ബിജെപിയിൽ ചേർന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിറ്റിംഗ് എംപിയുടെ ഈ പാർട്ടി വിടൽ ബിആർഎസിന് തെലങ്കാനയിൽ കനത്ത തിരിച്ചടിയായി.
രാമുലുവിനൊപ്പം അദ്ദേഹത്തിൻ്റെ മകൻ ഭരത് പ്രസാദും തെലങ്കാനയിൽ നിന്നുള്ള മറ്റ് നിരവധി ബിആർഎസ് നേതാക്കളും ഒന്നിച്ചാണ് ബിജെപിയിൽ ചേർന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും തെലങ്കാനയുടെ പാർട്ടി ചുമതലയുള്ള തരുൺ ചുഗും ഉൾപ്പെടെയുള്ള മുതിർന്ന പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ ന്യൂഡൽഹിയിൽ വച്ചാണ് രാമുലുവും സംഘവും ബിജെപി അംഗത്വം സ്വീകരിച്ചത്.
നാഗർകുർണൂൽ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള ബിആർഎസ് എംപിയാണ് പി രാമുലു. തെലങ്കാനയിലെ ഏറ്റവും അർപ്പണബോധമുള്ള ദളിത് നേതാവാണെന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളിലും അദ്ദേഹത്തിൻ്റെ സർക്കാർ രാജ്യത്തിൻ്റെ വികസനത്തിനായി ചെയ്ത പ്രവർത്തനങ്ങളിലും ആകൃഷ്ടരായാണ് തങ്ങൾ ബിജെപിയിലേക്ക് എത്തിയതെന്ന് പി. രാമുലു അറിയിച്ചു.
Discussion about this post