ഇസ്ലാമാബാദ്; പാകിസ്താൻ പ്രധാനമന്ത്രിയായി ഷഹ്ബാസ് ഷരീഫിനെ ഞായറാഴ്ച തിരഞ്ഞെടുക്കും. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ നാഷണൽ അസംബ്ലി സെക്രട്ടേറിയറ്റ് (എൻ.എ) പുറത്തിറക്കി. പുതുതായി സത്യപ്രതിജ്ഞ ചെയ്ത എം.എൻ.എമാർ (മെംബർ ഓഫ് നാഷനൽ അസംബ്ലി) ഞായറാഴ്ച പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽ പങ്കെടുക്കും.
പാകിസ്താൻ മുസ്‌ലിം ലീഗ്-നവാസ് (പി.എം.എൽ-എൻ), പാകിസ്താൻ പീപ്പിൾസ് പാർട്ടി (പി.പി.പി), സഖ്യകക്ഷികൾ എന്നിവരും ഷെഹ്ബാസ് ഷെരീഫിനെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. സുന്നി ഇത്തിഹാദ് കൗൺസിൽ (എസ്.ഐ.സി) ഒമർ അയൂബിനെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
ഫെബ്രുവരി 13ന് പി.എം.എൽ-എൻ മേധാവി നവാസ് ഷെരീഫ് തന്റെ ഇളയ സഹോദരനും പാർട്ടി പ്രസിഡന്റുമായ ഷെഹ്ബാസ് ശരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു. പി.എം.എൽ-എൻ സീനിയർ വൈസ് പ്രസിഡന്റ് മറിയം നവാസിനെ പഞ്ചാബ് മുഖ്യമന്ത്രിയായും തീരുമാനിച്ചിരുന്നു. പി.പി.പിയുടെ മുതിർന്ന നേതാവ് മുൻ പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരിക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കും.
ഇമ്രാൻഖാന്റെ അവകാശവാദങ്ങളെല്ലാം കാറ്റിൽ പറത്തി ദിവസങ്ങൾ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് സഖ്യ സർക്കാർ ഉണ്ടാക്കാൻ പാകിസ്താൻ പീപ്പിൾസ് പാർട്ടിയും പാകിസ്താൻ മുസ്ലീം ലീഗ് നവാസും തീരുമാനിച്ചത്. ഇതോടെയാണ് പിഎംഎൽഎൻ പ്രസിഡന്റ് ഷഹബാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രിയാകാൻ ധാരണയായത്. പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post