ന്യുഡൽഹി: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഈ കാലത്തും ഒരു കുട്ടിക്ക് ഇത്തരം അതിക്രമം നേരിടേണ്ടി വരുന്നത് എല്ലാവർക്കും അപമാനകരമാണ്. എപ്പോഴും ജോഡോ യാത്ര എന്ന് പറഞ്ഞു നടക്കാതെ രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തിലെ കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
‘ഈ കാലഘട്ടത്തിലും ഒരു കുട്ടിക്ക് ഇങ്ങനെയൊരു അതിക്രമം നേരിടേണ്ടി വന്നത് അപമാനകരമാണ്. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലാണ് ഈ ദാരുണമായ സംഭവം നടന്നത്. നമ്മുടെ നാട്ടിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് തടയിടണം. 24 മണിക്കൂറും ജോഡോ യാത്രയെന്ന് പറഞ്ഞ് നടക്കാതെ സ്വന്തം മണ്ഡലത്തിലെ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തൂ’- രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
അസാധ്യമെന്ന് കരുതിയ കാര്യങ്ങളെല്ലാം നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് സാധ്യമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ജിഡിപി വളർച്ച തന്നെ അതിന് മികച്ച ഉദാഹരണമാണ്. ഇന്ത്യയുടെ ഏറ്റവും മോശം കാലമായിരുന്നു യുപിഎ സർക്കാരിന്റെ ഭരണകാലം. യുപിഎ സർക്കാരിന്റെ അവസാനത്തിൽ 5.3 ശതമാനമുണ്ടായിരുന്ന ജിഡിപി ഇപ്പോൾ 6.4 ശതമാനം ആണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും കൂടിയ വളർച്ച നിരക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2040ൽ വികസിത രാജ്യമെന്ന ലക്ഷ്യത്തിലേക്കാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്. ലേക്‌സഭാ തിരഞ്ഞെടുപ്പിൽ ഏതൊക്കെ മണ്ഡലങ്ങളിലാണ് മത്സരിക്കുക എന്ന് നേതാക്കൾ തീരുമാനിക്കും. ഏത് മണ്ഡലത്തിലാണ് മത്സരിക്കുക എന്നത് പ്രശ്‌നമല്ല. രാജ്യത്ത് എവിടെ ജനങ്ങളെ സേവിക്കാൻ അവസരം കിട്ടിയാലും ഉപയോഗിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Discussion about this post