ലക്‌നൗ: സാരി ധരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വേർപിരിയാൻ ഒരുങ്ങി നവ ദമ്പതികൾ. ആഗ്ര സ്വദേശി ദീപക്കും ഭാര്യയുമാണ് വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചത്. ദീപക്കിന് ഇഷ്ടമുള്ള സാരികൾ യുവതി ധരിക്കാത്തതും, യുവതിയ്ക്ക് ഇഷ്ടമുള്ള സാരി ധരിക്കാൻ ദീപക്ക് സമ്മതിയ്ക്കാതിരുന്നതുമാണ് പ്രശ്‌നങ്ങൾക്ക് കാരണം ആയത്.
വിവാഹം കഴിഞ്ഞ പിറ്റേ ദിവസം മുതൽക്കേ സാരിയുടെ പേരിൽ കലഹം ആരംഭിച്ചിരുന്നു. ഇത് സഹിക്കാൻ കഴിയാതെ വന്നതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. പിന്നാലെ യുവതിയ്‌ക്കെതിരെ ദീപക്കും പരാതി നൽകി. വിവാഹ മോചനം വേണമെന്നും ഇവർ പോലീസിനോട് ആവശ്യപ്പെട്ടു. തുടർന്ന് പോലീസ് ഇവരോട് കൗൺസിലിംഗിന് നിർദ്ദേശിക്കുകയായിരുന്നു.
എന്നാൽ ഇരുവരെയും ഒന്നിപ്പിക്കാനുള്ള കൗൺസിലറുടെ ശ്രമം പരാജയപ്പെട്ടു. ഇതോടെ ഇരുവരും വിവാഹ മോചനം വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഇരുവരെയും ഒന്നിച്ച് കൊണ്ടുപോകാൻ കോടതി ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല. ഇതോടെ നിയമ നടപടിയുമായി ഇരുവരും മുന്നോട്ട് പോകുകയായിരുന്നു. കേസ് അടുത്ത മാസം കോടതി പരിഗണിക്കുമെന്നാണ് സൂചന. എട്ട് മാസം മുൻപാണ് ഇരുവരും വിവിഹാതരായത്.
അടുത്തിടെ ഭർത്താവ് ദിവസവും മാമോസ് വാങ്ങി നൽകിയില്ലെന്ന പേരിൽ യുവതി വിവാഹ മോചനം ആവശ്യപ്പെട്ട വാർത്ത ആഗ്രയിൽ നിന്നും വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മറ്റൊരു വിചിത്രമായ സംഗതി പുറത്തുവരുന്നത്.
Discussion about this post