പാരീസ് : പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ തുടരുമ്പോൾ ഇന്ത്യ ആക്രമിക്കപ്പെട്ടാൽ അമേരിക്ക സഹായത്തിനെത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ നടന്ന 52-ാമത് ജി 7 ഉച്ചകോടിക്കിടെ നേതാക്കളുടെ ഉഭയകക്ഷി യോഗത്തിലാണ് ഈ പരാമർശങ്ങൾ ഉണ്ടായത്. ഇന്ത്യ എന്നെങ്കിലും ആക്രമിക്കപ്പെടുകയാണെങ്കിൽ, ഇരുരാജ്യങ്ങളും തമ്മിൽ രേഖാമൂലം മറ്റ് സൈനിക കരാറുകൾ ഇല്ലെങ്കിൽ പോലും അമേരിക്ക ഇന്ത്യയുടെ സഹായത്തിനെത്തുമെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചു. മോദിയുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 മെയ് മാസത്തിൽ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള മോദിയുടെയും ട്രംപിന്റെയും ആദ്യത്തെ നേരിട്ടുള്ള ആശയവിനിമയമാണ് ഫ്രാൻസിൽ വച്ച് നടന്നത്.
“ഇന്ത്യയും അമേരിക്കയും തമ്മിൽ അസാധാരണവും മികച്ചതുമായ ബന്ധമാണുള്ളത്. ഇന്ത്യ എന്നെങ്കിലും ആക്രമിക്കപ്പെടുകയാണെങ്കിൽ സഹായിക്കാൻ ഞങ്ങൾ അവിടെയുണ്ടാകും. പ്രത്യേകിച്ച്, ഈ മനുഷ്യനെ (പ്രധാനമന്ത്രി മോദി) ആരെങ്കിലും ആക്രമിക്കാൻ മുതിർന്നാൽ ഞങ്ങൾ ഒപ്പമുണ്ടാകും. ഇദ്ദേഹം ഇന്ത്യയുടെ നേതാവായിരിക്കുന്ന കാലത്ത് ഇന്ത്യ ആക്രമിക്കപ്പെട്ടാൽ അവരെ സഹായിക്കാൻ ഞങ്ങൾ തീർച്ചയായും എത്തിയിരിക്കും. ഞാൻ വൈറ്റ് ഹൗസിൽ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം ഇന്ത്യയ്ക്ക് അവിടെയൊരു വലിയ സുഹൃത്തുണ്ട്. ഇവിടെയുള്ള എല്ലാവരും ഇന്ത്യയെ സ്നേഹിക്കുന്നു, അവർക്ക് ഈ മനുഷ്യനോട് വലിയ ബഹുമാനമാണുള്ളത്,” എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകൾ ചേർത്ത് പിടിച്ചുകൊണ്ട് ട്രംപ് പ്രഖ്യാപിച്ചു.
പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് എന്തെങ്കിലും പങ്കുവഹിക്കാനുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “തീർച്ചയായും ഉണ്ട്, ഇന്ത്യ എല്ലാ കാര്യങ്ങളിലും വലിയ പങ്കുവഹിക്കുന്നുണ്ട്. നരേന്ദ്ര മോദി നേതാവായിരിക്കുന്നിടത്തോളം കാലം ആഗോളതലത്തിൽ ഇന്ത്യയുടെ പങ്ക് വലുതായിരിക്കും. അദ്ദേഹം ഒരു കർക്കശക്കാരനായ വ്യാപാരിയാണ്, അദ്ദേഹം ഇന്ത്യൻ ജനതയെ സ്നേഹിക്കുന്നു, പക്ഷേ അദ്ദേഹം യുഎസ്എയെയും സ്നേഹിക്കുന്നു. ഹ്യൂസ്റ്റണിൽ ഞങ്ങൾക്ക് ‘ഹൗഡി മോദി’ ഉണ്ടായിരുന്നു. സ്റ്റേഡിയം നിറഞ്ഞിരുന്നു… ഭാവിയിൽ ഞങ്ങൾ ഇന്ത്യയിലേക്ക് പോകും,” എന്നും ട്രംപ് മറുപടി നൽകി.








