കൊൽക്കത്ത : ഡാർജിലിംഗ് കുന്നുകളിലെ ഗൂർഖ സൈന്യം ഇനി വീണ്ടും ഭാരതത്തിന്റെ അഭിമാനമാകും. പശ്ചിമ ബംഗാളിൽ നിർണ്ണായകവും ചരിത്രപരവുമായ ഒരു വൻ രാഷ്ട്രീയ നീക്കം പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി. കൊളോണിയൽ കാലത്തെ ബംഗാൾ ഗൂർഖ സേനയെ പുനരുജ്ജീവിപ്പിക്കാൻ ആണ് പുതിയ ബിജെപി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മമത ബാനർജി സർക്കാർ ബോധപൂർവ്വം ഇല്ലാതാക്കിയ ഗൂർഖ സേനയെ പഴയ അതേ ശക്തിയോടെ വീണ്ടെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ബ്രിട്ടീഷ് ഭരണകാലത്ത് രൂപീകരിക്കപ്പെടുകയും പിന്നീട് പശ്ചിമ ബംഗാൾ പോലീസിന്റെ ഭാഗമാവുകയും ചെയ്ത വിഖ്യാത ഗൂർഖാ സായുധ സേനയായ ‘ഈസ്റ്റേൺ ഫ്രണ്ടിയർ റൈഫിൾസ്’ (EFR) പുനരുജ്ജീവിപ്പിക്കുമെന്ന പ്രഖ്യാപനമാണ് സുവേന്ദു അധികാരി നടത്തിയത്. ഡാർജീലിംഗ് കുന്നുകളിലെ കുർസിയാംഗിൽ നടന്ന പൊതുറാലിയിലാണ് ബംഗാൾ മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം മമത ബാനർജി ഇല്ലാതാക്കിയ ഈ ചരിത്ര സേനയിലേക്ക് ആയിരത്തിലധികം ഗൂർഖാ യുവാക്കളെ ഉടൻ റിക്രൂട്ട് ചെയ്യുമെന്ന് സുവേന്ദു അധികാരി പ്രഖ്യാപിച്ചു. ഭരണമാറ്റത്തിന് പിന്നാലെ ഗൂർഖാ ജനതയ്ക്ക് നൽകിയ വാഗ്ദാനം പാലിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വരും മാസങ്ങളിൽ തന്നെ ഈസ്റ്റേൺ ഫ്രണ്ടിയർ റൈഫിൾസിലേക്ക് ആയിരത്തിലധികം ഗൂർഖാ യുവാക്കളെ നിയമിക്കും. ഇതിൽ 30 ശതമാനം തസ്തികകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
1907-ൽ കൊളോണിയൽ ഭരണകാലത്താണ് ‘ഫ്രണ്ടിയർ മിലിട്ടറി പോലീസ്’ എന്ന പേരിൽ ഈ സേന രൂപീകൃതമാകുന്നത്. പിന്നീട് 1920-ൽ ഇത് ‘ഈസ്റ്റേൺ ഫ്രണ്ടിയർ റൈഫിൾസ്’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. പശ്ചിമ മിഡ്നാപൂരിലെ സാൽബനിയാണ് ഗൂർഖ സേനയുടെ ആസ്ഥാനം. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ പങ്കെടുത്ത ഈ സേന, സ്വാതന്ത്ര്യാനന്തരം 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിലും 1965, 1971 വർഷങ്ങളിലെ ഇന്ത്യ-പാക് യുദ്ധങ്ങളിലും ധീരമായി പോരാടി. ബംഗാളിലെ നക്സലൈറ്റ് വിരുദ്ധ വേട്ടയിലും ഇവർ പ്രധാന പങ്കുവഹിച്ചിരുന്നു. എന്നാൽ 2010-ന് ശേഷം ഈ സേനയിലേക്ക് പുതിയ നിയമനങ്ങൾ ഒന്നും തന്നെ തൃണമൂൽ സർക്കാർ നടത്തിയിട്ടില്ല. ഏകദേശം 2000-ത്തോളം റൈഫിൾമാൻ തസ്തികകൾ ദശാബ്ദങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. സേനയെ ആധുനികവത്കരിക്കുന്നതിന് പകരം ഉണ്ടായിരുന്ന മൂന്ന് ബറ്റാലിയനുകളെ രണ്ട് ബറ്റാലിയനുകളായി ചുരുക്കി മമത സർക്കാർ ഈ ചരിത്ര സ്ഥാപനത്തെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. എന്നാൽ ബിജെപി സർക്കാരിന്റെ ഈ പുതിയ നീക്കത്തിലൂടെ വടക്കൻ ബംഗാളിലെ ഗൂർഖാലാൻഡ് വിഘടനവാദ പ്രസ്ഥാനങ്ങളുടെ തീവ്രത കുറയ്ക്കാനും, കുന്നുകളിലെ ജനങ്ങളെ സംസ്ഥാന പോലീസിന്റെയും ഭരണകൂടത്തിന്റെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാനും സാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.








