കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സ്വിമ്മിംഗ് പൂളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച എസ്എഫ്‌ഐ പ്രവർത്തകൻ ഷഹന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എംഎസ്എഫ്. ഷഹന്റെ മരണത്തിലും ക്യാമ്പസിലെ ലഹരി ഉപയോഗത്തിലും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് ഗവർണർക്ക് കത്ത് നൽകി. എംഎസ്എഫ് സംസ്ഥാന അദ്ധ്യക്ഷൻ പികെ നവാസ് ആണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
ഷഹൻ കേസ് അന്വേഷണം അട്ടിമറിക്കാൻ യൂണിവേഴ്‌സിറ്റി ശ്രമിച്ചെന്ന് എംഎസ്എഫ് അദ്ധ്യക്ഷൻ വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി അന്വേഷണ കമ്മിറ്റി ഏഴ് പ്രതികളെയാണ് കണ്ടെത്തിയത്. ഇവരെല്ലാം എസ്എഫ്‌ഐ നേതാക്കളും നിരവധി കേസുകളിലെ പ്രതികളുമാണ്. ഇത് ഏറെ ഗൗരവതരമാണ്. എസ്എഫ്‌ഐ നേതാക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി സിപിഎം ഒത്താശയോട് കൂടി യൂണിവേഴ്‌സിറ്റി അധികൃതർ കാണിക്കുന്ന ഈ വിടുവേലക്കെതിരെ എംഎസ്എഫ് പോരാട്ടം നടത്തുമെന്നും നവാസ് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സ്വിമ്മിങ് പൂളിൽ ദുരൂഹ സാഹചര്യത്തിൽ മരണപെട്ട sfi പ്രവർത്തകൻ ഷഹന്റെയും ക്യാമ്പസുകളിലെ ഹോസ്റ്റലുകൾ ഇടിമുറികളാക്കി sfi നടത്തുന്ന ലഹരി ഉപയോഗ – വിതരണത്തിലും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപെട്ട് എം.എസ്.എഫ് ചാൻസിലർക്ക് പരാതി നൽകി.
എം.എസ്.എഫ് പ്രവർത്തകരുടെ നിരന്തര സമര പോരാട്ടത്തിനൊടുവിൽ sfi സംസ്ഥാന കമ്മിറ്റി അംഗം ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയിട്ടും കേവലം 10 ദിവസത്തെ സസ്‌പെൻഷനിൽ ഒതുക്കി തീർക്കുകയും പോലീസിൽ പരാതി നൽകാതിരിക്കുകയും ചെയ്ത് ഷഹൻ കേസ് അട്ടിമറിക്കാനാണ് യൂണിവേഴ്‌സിറ്റി ശ്രമിച്ചത്.
യൂണിവേഴ്‌സിറ്റി അന്വേഷണ കമ്മിറ്റി കണ്ടെത്തിയ ഏഴ് പേരും എസ്.എഫ്.ഐ നേതാക്കന്മാരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമാണ് എന്നത് ഏറെ ഗൗരവതരമാണ്.
എസ്.എഫ്.ഐ നേതാക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി സി.പി.എം ഒത്താശയോട് കൂടി യൂണിവേഴ്‌സിറ്റി അധികൃതർ കാണിക്കുന്ന ഈ വിടുവേലക്കെതിരെ എം.എസ്.എഫ് പോരാട്ടം നടത്തും.
കാരണം,
ഷഹൻ..
ഒരു വിദ്യാർത്ഥിയാണ്..
അതിലുപരി
ഒരു മനുഷ്യനാണ്..
എസ്.എഫ്.ഐയുടെ
ലഹരി ഉപയോഗങ്ങളുടേയും ഗുണ്ടാ അക്രമങ്ങളുടേയും ഇരകളായി ഇനി ഷഹന്മാരും സിദ്ധാർത്ഥുമാരും ഉണ്ടാവാൻ പാടില്ലെന്ന നിശ്ചയദാർഢ്യമാണ് എം.എസ്.എഫിനുള്ളത്.
Discussion about this post