ന്യൂഡൽഹി : ആം ആദ്മി പാർട്ടിയുടെ ദേശീയ ആസ്ഥാനം നിർമ്മിച്ചിരിക്കുന്നത് ഹൈക്കോടതി ഭൂമിയിൽ ആണെന്ന് കണ്ടെത്തൽ. റോസ് അവന്യൂ കോടതിയുടെ ഭൂമിയിലാണ് ആം ആദ്മി പാർട്ടി ആസ്ഥാനം നിർമ്മിച്ചിരിക്കുന്നത് എന്ന് കണ്ടെത്തിയതിനെത്തുടർന്ന് ആസ്ഥാനം ഒഴിയാൻ സുപ്രീംകോടതി ഉത്തരവിട്ടു. ജൂൺ 15 നകം ഒഴിയണമെന്നാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന അവസ്ഥ കണക്കിലെടുത്താണ് ഓഫീസ് ഒഴിയാനായി ജൂൺ 15 വരെ ആം ആദ്മി പാർട്ടിക്ക് സമയം അനുവദിച്ചിരിക്കുന്നത്. ജില്ലാ ജുഡീഷ്യറി വിപുലീകരിക്കുന്നതിനായി ഡൽഹി ഹൈക്കോടതിക്ക് അനുവദിച്ചിട്ടുള്ള ഭൂമിയിലാണ് ആം ആദ്മി പാർട്ടി അനധികൃതമായി ദേശീയ ആസ്ഥാനം നിർമ്മിച്ചിട്ടുള്ളത് എന്നാണ് കണ്ടെത്തൽ.
ആം ആദ്മി പാർട്ടിക്ക് പുതിയ ദേശീയ ആസ്ഥാനം നിർമ്മിക്കുന്നതിന് ഭൂമി അനുവദിക്കുന്നതിനായി ലാൻഡ് ആൻഡ് ഡെവലപ്‌മെൻ്റ് ഓഫീസിനെ സമീപിക്കാമെന്നും സുപ്രീം കോടതി ഉത്തരവിൽ സൂചിപ്പിക്കുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ ജെബി പർദിവാല , മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
Discussion about this post