വയനാട്: എസ്എഫ്‌ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനത്തെ തുടർന്ന് പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ കോളേജ് ഡീൻ എംകെ നാരായണനും അസി. വാർഡൻ ഡോ. കാന്തനാഥനും സസ്‌പെൻഷൻ. സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ ഇരുവരുടെയും ഭാഗത്ത് ഗുരുതര വീഴ്ച്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പുതിയ സർവകലാശാല വൈസ് ചാൻസിലർ പിസി ശശീന്ദ്രനാഥനാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ സർവകലാശാല വിസി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഇരുവരും വിശദീകരണം നൽകിയിരുന്നു. ഇത് തള്ളിക്കൊണ്ടാണ് വിസിയുടെ നടപടി.
വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും കൃത്യമായ സമയത്ത് ഇടപടൽ നടത്തിയെന്നുമാണ് ഡീനും അസി. വാർഡനും വിശദീകരണം നൽകിയത്. എന്നാൽ, വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ. ഇരുവരും സ്ഥാനത്ത് തുടരുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും വിസി വ്യക്തമാക്കി.
ഹോസ്റ്റലിൽ നടന്ന റാഗിംഗിനെ കുറിച്ച് ഒന്നും അറിഞ്ഞില്ലെന്ന് നേരത്തെ ഡീൻ പറഞ്ഞിട്ടുണ്ട്. സംഭവം അറിഞ്ഞ ഉടൻ തന്നെ ബന്ധുക്കളെ അറിയിച്ചതായും ജീവൻ രക്ഷിക്കാനായി ആശുപത്രിയിൽ കൊണ്ട് പോയെന്നും ഡീൻ പറഞ്ഞിരുന്നു. എന്നാൽ, ബന്ധുക്കളെ വിളിച്ച് അറിയിച്ചെന്ന ഡീനിന്റെ വാദം തള്ളി സിദ്ധാർത്ഥിന്റെ പിതാവ് രംഗത്ത് വന്നിരുന്നു. കുറ്റവാളികളെ സംരക്ഷിക്കാനാണ് ഡീൻ ശ്രമിക്കുന്നതെന്നും പോലീസ് എത്തുന്നതിന് മുൻപ് തന്നെ മൃതദേഹം അഴിച്ച് ആശുപത്രിയിൽ കൊണ്ടുപോയത് തെളിവ് നശിപ്പിക്കാനാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Discussion about this post