കോഴിക്കോട് : കോഴിക്കോട് കക്കയത്ത് ഒരാളെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആണ് കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാൻ ഉത്തരവിട്ടിരിക്കുന്നത്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കർഷകൻ ചൊവ്വാഴ്ച വൈകിട്ടാണ് മരിച്ചത്.
കക്കയം സ്വദേശിയായ പാലാട്ടിൽ എബ്രഹാം എന്ന കർഷകനെയാണ് കൃഷിയിടത്തിൽ വെച്ച് കാട്ടുപോത്ത് ആക്രമിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ എബ്രഹാം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വന്യമൃഗ ശല്യം കൂടുതൽ പ്രശ്നം ഉണ്ടാക്കുന്ന മേഖലകളിൽ വനപാലകരുടെ എണ്ണം വർദ്ധിപ്പിച്ച് സംരക്ഷണം ഒരുക്കുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.
ചൂട് കടുത്തതോടെയാണ് വനത്തിനുള്ളിൽ നിന്നും വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് എന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചത്. പ്രശ്നമുള്ള മേഖലകളിൽ ആരും വനത്തിലേക്ക് പോകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. വന്യമൃഗങ്ങളെ ജനവാസ കേന്ദ്രങ്ങൾക്ക് സമീപം കണ്ടാൽ 18004254733 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.
Discussion about this post