ന്യൂഡൽഹി: ഹൂതികളുടെ ആക്രമണത്തെ തുടർന്ന് തകർന്ന കപ്പലിലെ ജീവനക്കാർക്ക് രക്ഷകരായി നാസിക സേന. കടലിൽ കുടുങ്ങിയ വരെ നാവിക സേനാംഗങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇന്ത്യക്കാരൻ ഉൾപ്പെടെ 21 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്.
അർദ്ധരാത്രിയോടെ ആരംഭിച്ച രക്ഷാ പ്രവർത്തനം ഉച്ചയോടെയായിരുന്നു നാവിക സേന പൂർത്തിയാക്കിയത്. ഇന്ത്യക്കാരന്റെ പേര് വിവരങ്ങൾ നാവിക സേന പുറത്തുവിട്ടിട്ടില്ല. നിലവിൽ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിലാണ് 21 പേരും ഉള്ളത്. ഐഎൻഎസ് കൊൽക്കത്തയിൽ ആയിരുന്നു രക്ഷാ പ്രവർത്തനം. ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ച് ആയിരുന്നു ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് എന്ന് നാവിക സേന അറിയിച്ചു. ജീവനക്കാരിൽ ചിലർക്ക് ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ആവശ്യമായ വൈദ്യസഹായവും ഇവർക്ക് നൽകിവരുന്നുണ്ട്.
ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. ഗ്രീസിന്റെ കപ്പലായ ട്രൂ കോൺഫിഡൻസ് എന്ന കപ്പലിന് നേരെയായിരുന്നു ആക്രമണം. ഏദൻ കടലിടുക്കിൽ ഉണ്ടായ ആക്രമണത്തിൽ മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ പരിക്കേറ്റ് നാല് പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് സൂചന.
Discussion about this post