ബംഗളൂരു: നഗരത്തിലെ രാമേശ്വരം കഫേയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന. ബെല്ലാരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് എൻഐഎ പുറത്തുവിടുന്ന വിവരം. ഇക്കാര്യം സ്ഥിരീകരിക്കാൻ കസ്റ്റഡിയിൽ എടുത്തവരെ എൻഐഎ ചോദ്യം ചെയ്തുവരികയാണ്.
മിനാസ് എന്ന സുലൈമാൻ, സയ്യിദ് സമീർ, അനസ് ഇഖ്ബാൽ ഷെയ്ഖ്, ഷാൻ റഹ്‌മാൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ഡിസംബറിൽ എൻഐഎ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്ന് ജയിലിൽ കഴിഞ്ഞുവരികയായിരുന്ന ഇവർക്ക് സംഭവത്തിൽ പങ്കുണ്ടെന്നാണ് എൻഐഎയുടെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് പേരെയും എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ശനിയാഴ്ചവരെയാണ് ഇവരുടെ കസ്റ്റഡി കാലാവധി.
ബെല്ലാരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ ആണ് മിനാസ്. നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സെക്രട്ടറി കൂടിയായിരുന്നു ഇയാൾ. മിനാസിന് കഫേ സ്‌ഫോടനത്തിന്റെ ആസൂത്രണത്തിൽ പങ്കുണ്ടെന്നാണ് എൻഐഎ സംശയിക്കുന്നത്. വിവിധയിടങ്ങളിൽ ഉണ്ടായ ഭീകരാക്രമണങ്ങളിൽ ഇയാളുടെ പങ്ക് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഭീകരാക്രമണങ്ങളിൽ പങ്കുള്ളവർ ആണ് മറ്റ് മൂന്ന് പേരും. രാമേശ്വരം കഫേയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയിൽ മിനാസിനൊപ്പം ഇവർക്കും പങ്കുണ്ടെന്നാണ് എൻഐഎയുടെ നിഗമനം.
Discussion about this post