തിരുവനന്തപുരം : വടകരയിൽ പരാജയപ്പെടുമോ എന്ന ഭയം കൊണ്ടാണ് കെ മുരളീധരൻ തൃശ്ശൂരിലേക്ക് മാറിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അവസരവാദിയായ നേതാവാണ് മുരളീധരൻ. തൃശ്ശൂരിൽ മുരളീധരന്റെ സ്ഥാനാർത്ഥിത്വത്തോടെ മത്സരം ലൂസായി എന്നും എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
തൃശ്ശൂരിൽ കെ മുരളീധരൻ തോൽക്കും എന്ന കാര്യം ഉറപ്പാണെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് കോൺഗ്രസുകാർ പലരും ബിജെപി ആകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. തൃശ്ശൂരിൽ നേരത്തെ ടി എൻ പ്രതാപനുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്ന പത്മജയാണ് ഇപ്പോൾ കാലു മാറിയിരിക്കുന്നത് എന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
സിപിഎമ്മിന്റെ മുൻ എംഎൽഎ ആയിരുന്ന എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് പോകില്ല എന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. അദ്ദേഹവുമായി സംസാരിച്ചിരുന്നു. സസ്പെൻഷൻ നടപടിയുടെ കാലാവധി തീർന്നാൽ പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിപ്പിക്കാം എന്നാണ് ഉദ്ദേശിക്കുന്നത്. രാജേന്ദ്രനെ പാർട്ടിയോടൊപ്പം തന്നെ ചേർത്തുനിർത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി.









