ബംഗളൂരു: നിയമസഭയിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കുന്നവരെ വെടിവച്ച് കൊല്ലണമെന്ന് മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.എൻ രജന്ന. അതിൽ തെറ്റില്ല. ഉത്തർപ്രദേശ് സർക്കാർ സ്വീകരിച്ചിരിക്കുന്ന’ ബുൾഡോസർ ആക്ഷൻ’ നയം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ നിയമസഭയിൽ കോൺഗ്രസ് നേതാവ് സയ്യിദ് നസീർ ഹുസ്സൈന്റെ അനുയായികൾ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു രജന്നയുടെ പ്രതികരണം. അതേസമയം അദ്ദേഹത്തിന്റെ പരാമർശം കോൺഗ്രസിനുള്ളിൽ വലിയ ചർച്ചയ്ക്ക് കാരണം ആയിട്ടുണ്ട്.
മുദ്രാവാക്യം കൊണ്ട് എന്താണ് സംഭവിച്ചതെന്ന് രജന്ന ചോദിച്ചു. കോൺഗ്രസിന് അതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടായോ. പാക് അനുകൂല മുദ്രാവാക്യം നിയമസഭയിൽ ഉയർന്നതുകൊണ്ട് കോൺഗ്രസിന്റെ പ്രതിച്ഛായയ്ക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. ഇത് വർദ്ധിച്ചിട്ടേ ഉളളൂ. പാകിസ്താനെ പിന്തുണയ്ക്കുന്നവരെയും പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നവരെയും വെടിവച്ച് കൊല്ലണം. അതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യയുടെ എണ്ണത്തിൽ മുൻപിൽ നിൽക്കുന്ന സംസ്ഥാനം ആണ് ഉത്തർപ്രദേശ്. അങ്ങനെയൊരു സംസ്ഥാനം ക്രമസമാധാന പാലനത്തിനായി ബുൾഡോസർ ആക്ഷൻ കൈക്കൊള്ളുന്നതിൽ തെറ്റില്ല. ശക്തമായ നിയമങ്ങൾ ഇല്ലാത്ത കാലത്ത് ഉത്തർപ്രദേശ് സർക്കാരിന്റെ ബുൾഡോസർ നടപടിയെ എതിർക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം 27 നായിരുന്നു നിയമസഭയിൽ സയ്യിദ് നസീർ ഹുസ്സൈന്റെ അനുയായികൾ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്. രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ നിയമസഭയിലേക്കുള്ള കവാടത്തിൽവച്ചായിരുന്നു സംഭവം. ഇതിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post