റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി നിലനിൽക്കുന്നതിനെ തുടർന്ന് ബിജെപി നേതാക്കളുടെ സുരക്ഷ വർദ്ധിപ്പിച്ച് ഛത്തീസ്ഗഡ് സർക്കാർ. നേതാക്കൾക്ക് വൈ, വൈപ്ലസ്, എക്സ് കാറ്റഗറി സുരക്ഷയാണ് സർക്കാർ നൽകിയത്. കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ അടുത്തിടെ നിരവധി നേതാക്കളാണ് കൊല്ലപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കമ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ബിജെപി ബിജാപൂർ ജില്ലാ അദ്ധ്യക്ഷൻ സുരക്ഷ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ സുരക്ഷ ഉറപ്പാക്കാൻ തീരുമാനിച്ചത്. കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണങ്ങൾ ചെറുക്കാൻ സാദ്ധ്യമായത് എല്ലാം ചെയ്യുമെന്നും സർക്കാർ അറിയിച്ചു.
നിലവിൽ 43 ബിജെപി നേതാക്കൾക്കാണ് ഭീഷണിയുടെ അടിസ്ഥാനത്തിൽ വിവിധ കാറ്റഗറി സുരക്ഷ ഒരുക്കിയിരിക്കുന്നത്. സുക്മ, ബിജാപൂർ, ദന്തേവാഡ, ബസ്തർ, കൻകാർ, നാരായൺപൂർ എന്നിവിടങ്ങളിലെ നേതാക്കളാണ് ഇവർ. സുക്മ, ബിജാപൂർ ബിജെപി ജില്ലാ അദ്ധ്യക്ഷന്മാർക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രാദേശിക നേതാക്കൾക്ക് എല്ലാം എക്സ് കാറ്റഗറി സുരക്ഷയാണ്.
കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ രണ്ട് ബിജെപി നേതാക്കളാണ് കൊല്ലപ്പെട്ടത്. നിരവധി നേതാക്കൾക്ക് ഭീകരരിൽ നിന്നും ഭീഷണിയും നിലനിൽക്കുന്നുണ്ട്.
Discussion about this post