കോട്ടയം; പൗരത്വ നിയമ ഭേദഗതി രാജ്യത്ത് പ്രാബല്യത്തിൽ വന്നതിന് പിന്നാലെ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സിഎഎ നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധം ആണെന്ന് പികെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ബിജെപിക്ക് പേടി തുടങ്ങി. അതുകൊണ്ടാണ് ഇത്തരം അടവുകൾ ഇറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജാതിമത അടിസ്ഥാനത്തിൽ പൗരത്വം എന്നത് ലോകം അംഗീകരിക്കാത്തതാണ്. സിഎഎ നടപ്പിലാക്കുന്നത് ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ കോടതി സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ ഇനി മുതൽ പ്രാബല്യത്തിൽ. നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചു. 2019 ഡിസംബറിൽ പാർലമെന്റ് നിയമം പാസാക്കിയിരുന്നു. ഹിന്ദു, സിഖ്, ജെയിൻ, ക്രിസ്ത്യൻ, ബുദ്ധ, പാർസി മതവിശ്വാസികൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമഭേദഗതിയാണ് പാർലമെന്റ് പാസ്സാക്കിയിരുന്നത്.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള നടപടികൾ ആണ് കേന്ദ്രസർക്കാർ ഇതോടെ ആരംഭിച്ചിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ സ്വീകരിച്ചുതുടങ്ങും.2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിൽ എത്തിയവർക്കാണ് പൗരത്വത്തിനായി അപേക്ഷ നൽകാൻ കഴിയുകയെന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
Discussion about this post