ന്യൂഡൽഹി: എന്തെല്ലാം എതിർപ്പുകൾ ഉണ്ടായാലും പൗരത്വ നിയമ ഭേദഗതി പിൻവലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഉറച്ച നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനങ്ങൾ നിയമം നടപ്പിലാക്കുന്നതിൽ നിന്നും വിട്ട് നിൽക്കാൻ കഴിയില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
പൗരത്വ നിയമ ഭേദഗതി ഒരിക്കലും പിൻവലിക്കില്ല. മറ്റ് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുമെന്നത് തങ്ങളുടെ ഉറച്ച തീരുമാനം ആണ്. ഇതിൽ ഒരിക്കലും വിട്ട്‌വീഴ്ച ചെയ്യില്ല. നിയമം നടപ്പിലാക്കുന്നത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ അപകടത്തിലാക്കുമെന്നാണ് പ്രചാരണം. എന്നാൽ അത് തെറ്റാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ നിയമം ഒരിക്കലും ബാധിക്കില്ല. അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദു, ബുദ്ധ, ജൈന, സിഖ്, ക്രിസ്ത്യൻ, പാഴ്‌സി അഭയാർതഥികൾക്ക് അവകാശങ്ങൾ നൽകുന്നു എന്നത് മാത്രമാണ് നിയമം ചെയ്യുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.
പൗരത്വ നിയമം കൊണ്ടുവന്ന് ബിജെപി വോട്ട് ബാങ്ക് സൃഷ്ടിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ജമ്മു കശ്മീരിന്റെ അമിതാധികാരം എടുത്തുകളഞ്ഞപ്പോഴും പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് ഇക്കൂട്ടർ പ്രചരിപ്പിച്ചിരുന്നു. രാഹുൽ ഗാന്ധി, അസദുദ്ദീൻ ഒവൈസി, അരവിന്ദ് കെജ്രിവാൾ തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ പറയുന്നത് രാഷ്ട്രീയ നുണകളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്നത് ബിജെപിയുടെ പ്രകടന പത്രികയിൽ ഉണ്ടായിരുന്നത് ആണെന്നും അമിത് ഷാ പറഞ്ഞു.
2019 ൽ പാസായ നിയമം കൊറോണ സാഹചര്യത്തെ തുടർന്നാണ് നടപ്പിലാക്കാൻ വൈകിയത്. അതുകൊണ്ട് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നിയമം നടപ്പിലാക്കിയത് എന്ന വാദത്തിന് പ്രസക്തിയില്ല. നിയമത്തെക്കുറിച്ച് ഡൽഹി മുഖ്യമന്ത്രി നുണകൾ പ്രചരിപ്പിക്കുകയാണ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിയമം നടപ്പിലാക്കില്ല എന്നാണ് പറയുന്നത്. എന്നാൽ നിയമം നടപ്പിലാക്കാതെ ഇരിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതിയില്ല. തിരഞ്ഞെടുപ്പിന് ശേഷം എല്ലാവരും നിയമവുമായി സഹകരിക്കും എന്നാണ് കരുതുന്നത് എന്നും അമിത് ഷാ വിശദമാക്കി.
Discussion about this post