ന്യൂഡൽഹി: പൗരത്വ നിമയ ഭേദഗതിയ്ക്ക് പിന്നാലെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന് നയം നടപ്പിലാക്കാനുള്ള നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നത സമിതി രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിൽ വിശദമായ പഠനം നടത്താൻ രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയ്ക്കാണ് ചുമതല നൽകിയിരിക്കുന്നത്.
രാവിലെയോടെയാണ് രാജ്ഭവനിൽ എത്തി അദ്ദേഹം റിപ്പോർട്ട് നേരിട്ട് കൈമാറിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തിലായിരുന്നു റിപ്പോർട്ട് കൈമാറ്റം. 18,626 പേജുകൾ അടങ്ങുന്നതാണ് റിപ്പോർട്ട്. 191 ദിവസങ്ങൾ നീണ്ട പഠനത്തിനൊടുവിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഇതിൽ വിവിധ മേഖലകൡ നിന്നുള്ള വിദഗ്ധരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും അടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്തംബർ രണ്ടിനായിരുന്നു രാംനാഥ് കോവിന്ദിനെ അദ്ധ്യക്ഷനാക്കി സമിതി രൂപീകരിച്ചത്.
കഴിഞ്ഞ ജനവുവരിയിലാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നയത്തിനായുള്ള ചർച്ചകൾ കേന്ദ്രം ആലോചിച്ചത്. ഇതിന് പിന്നാലെ ഇക്കാര്യത്തിൽ നിയമ കമ്മീഷനോട് പ്രതികരണം ആരായുകയായിരുന്നു. ഭരണഘടനാ ഭേദഗതിയില്ലാതെ നയം നടപ്പിലാക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെന്നായിരുന്നു നിയമ കമ്മീഷന്റെ മറുപടി. ഇതേ തുടർന്നാണ് സമിതി രൂപീകരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പും, സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ഒന്നിച്ച് സംഘടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയം.
Discussion about this post