ന്യൂഡൽഹി: രാജ്യത്തെ വികസനത്തിലേക്ക് നയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ പത്ത് വർഷക്കാലം എ ഗ്രേഡ് ഭരണം കാഴ്ച്ച വയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള പദ്ധതികളാണ് പ്രധാനമന്ത്രി ഒരുക്കിക്കൊണ്ടിരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകളെല്ലാം യാഥാർത്ഥ്യമാക്കാനുള്ള കഠിന പരിശ്രമത്തിലാണ് മോദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പത്ത് വർഷത്തെ എ ഗ്രേഡ് ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കാഴ്ച്ച വച്ചത്. 2047 ആഗസ്റ്റ് മാസത്തോടെ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള നിർണായകമായ പദ്ധതികൾ അദ്ദേഹം ആസൂത്രണം ചെയ്തുകഴിഞ്ഞു. അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ സഹായത്തോടെ രാജ്യത്തെ അത്യന്തം മഹത്വപൂർണമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി പ്രതിജ്ഞയെടുത്തിരിക്കുന്നു. എന്റെ നേതാവിന്റെ അഭ്യർത്ഥന പ്രകാരം അദ്ദേഹത്തിന്റെ പ്രതിജ്ഞ പൂർത്തീകരിക്കാൻ രാജ്യത്തെ ജനങ്ങൾ കഠിനപ്രയത്‌നം നടത്തുന്നതിൽ അഭിമാനം തോന്നുന്നു’- അമിത് ഷാ പറഞ്ഞു.
കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ സിഎഎ വേണ്ടെന്ന് വയ്ക്കുന്നതിനെതിരെയും അദ്ദേഹം ശക്തമായി പ്രതികരിച്ചു. അവർക്ക് അതിനുള്ള ഒരു അധികാരവുമില്ല. പൗരത്വ നിയമ ഭേതഗതി വേണ്ടെന്ന് വയ്ക്കാനോ അതിൽ എന്തെങ്കിലും തീരുമാനം എടുക്കാനോ ഉള്ള പൂർണ അധികാരം കേന്ദ്ര സർക്കാരിന് മാത്രമാണ്. അതിൽ സംസ്ഥാന സർക്കാർ ഒരു തരത്തിലും ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post