കൊൽക്കത്ത: രാജ്യത്തെ ആദ്യ അണ്ടർവാട്ടർമെട്രോ പൊതുജനങ്ങൾക്കായുള്ള സർവ്വീസ് ആരംഭിച്ചു. ഇന്ന് രാവിലെ മുതലാണ് ആളുകളെ കയറ്റിയുള്ള സർവ്വീസ് ആരംഭിച്ചത്. ഈ മാസം ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു മെട്രോ സർവ്വീസ് രാജ്യത്തിന് സമർപ്പിച്ചത്.
രാവിലെ ഏഴ് മണിയ്ക്ക് കൊൽക്കത്തയിലെ ഹൗറ മൈതാൻ സ്റ്റേഷനിൽ നിന്നുമായിരുന്നു ആദ്യ സർവ്വീസ്. ഇതേ സമയത്ത് തന്നെ എസ്പ്ലാനഡേ സ്റ്റേഷനിൽ നിന്നും ഹൗറയിലേക്കും സർവ്വീസ് നടന്നു. ഹൂഗ്ലി നദിയ്ക്ക് അടിയിലൂടെയാണ് ഈ മെട്രോ പാത കടന്നു പോകുന്നത്. ആദ്യ ദിനം തന്നെ നിരവധി പേരാണ് മെട്രോയിൽ യാത്ര ചെയ്യാൻ വിവിധ സ്‌റ്റേഷനുകളിൽ എത്തിയത്.
അണ്ടർവാട്ടർ മെട്രോയുടെ കൊമേഴ്ഷ്യൽ സർവ്വീസ് ആരംഭിച്ച വിവരം കൊൽക്കത്ത മെട്രോ റെയിൽ വേ എക്‌സിലൂടെയാണ് അറിയിച്ചത്. ഇതിന് പുറമേ ഇതിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. അണ്ടർവാട്ടർ മെട്രോയിലെ ആദ്യ അനുഭവം നിരവധി യാത്രികർ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തിരക്ക് കാരണം ടിക്കറ്റ് ലഭിക്കുന്നതിന് ഏർപ്പെട്ട പ്രയാസവും ചിലർ പങ്കുവച്ചിട്ടുണ്ട്.
12 മിനിറ്റ് ഇടവേളകളിലാണ് ട്രെയിൻ സർവ്വീസ് നടത്തുക. രാത്രി 9.45 നാണ് അവസാന സർവ്വീസ്. ഉദ്ഘാടനം കഴിഞ്ഞെങ്കിലും അണ്ടർവാട്ടർ മെട്രോ പൊതുജനങ്ങൾക്കായുള്ള സർവ്വീസുകൾക്കായി തുറന്ന് നൽകിയിരുന്നില്ല. ഉദ്ഘാടന ദിനത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ മെട്രോയിൽ യാത്ര ചെയ്തിരുന്നു.
Discussion about this post