കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്നും തുഷാർ വെള്ളാപ്പള്ളി മത്സരിക്കും. എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ് സ്ഥാനാർത്ഥിയായാണ് തുഷാർ വെള്ളാപ്പള്ളി മത്സരിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആണ് തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിക്കുമെന്ന് സൂചന നൽകിയത്.
ചാലക്കുടി, മാവേലിക്കര, കോട്ടയം, ഇടുക്കി മണ്ഡലങ്ങളിലാണ് ഇത്തവണ ബിഡിജെഎസ് മത്സരിക്കുന്നത്. ഇതിൽ ചാലക്കുടിയിലെയും മാവേലിക്കരയിലെയും സ്ഥാനാർത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇടുക്കിയിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. മണ്ഡലങ്ങളിൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർത്ഥികൾ പ്രചാരണം തുടങ്ങിക്കഴിഞ്ഞതിനാൽ ഉടൻ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് മത്സരിച്ച ആലത്തൂർ, വയനാട് മണ്ഡലങ്ങൾ ഇപ്രാവശ്യം ബിജെപിക്ക് വിട്ടു നൽകിയിട്ടുണ്ട്. ഇവയ്ക്ക് പകരമായി കോട്ടയവും ചാലക്കുടിയും ആണ് ബിഡിജെഎസിന് ഇത്തവണ ലഭിച്ചിട്ടുള്ളത്. ഇത്തവണ കേരളത്തിൽ ഉറപ്പായും താമര വിരിയുമെന്ന് ഇന്ന് പത്തനംതിട്ടയിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ നരേന്ദ്രമോദി ശരണം വിളിയോടെ ആയിരുന്നു പ്രസംഗം ആരംഭിച്ചത്. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ 400ൽ അധികം സീറ്റുകൾ നേടുമെന്ന് മോദി വ്യക്തമാക്കി.
Discussion about this post