പാലക്കാട്: അരക്കോടി വിലമതിയ്ക്കുന്ന ഹാഷിഷ് ഓയിൽ തീവണ്ടിയിൽ കടത്താൻ ശ്രമം. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ കുണ്ടന്നൂർ വടക്കുംമുറി സ്വദേശി മുഹമ്മദ് റഫീഖ്.വി.എം ആണ് അറസ്റ്റിലായത്. പാലക്കാട് ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും തൃശ്ശൂർ ആർപിഎഫും തൃശൂർ എക്‌സൈസ് റേഞ്ചും സംയുക്തമായ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്‌സ്പ്രസ്സിലായിരുന്നു ലഹരി കടത്താൻ ശ്രമം. തീവണ്ടിയിൽ ലഹരി കടത്താൻ ശ്രമിക്കുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു സംഘം. ഇതിനിടെ എസ്-1 കോച്ചിൽ ജനറൽ ടിക്കറ്റ്റ്റുമായി യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് റഫീക്ക് ഇവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
വിശാഖപട്ടണത്ത് നിന്നും ആലുവയിലേക്ക് ആയിരുന്നു ഇയാളുടെ യാത്ര. സംശയം തോന്നിയതോടെ റഫീഖിനെ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കി പരിശോധിക്കുകയായിരുന്നു. ഇയാളുടെ ഷോൾഡർ ബാഗ് പരിശോധിച്ചപ്പോഴായിരുന്നു ലഹരി കണ്ടെടുത്തത്. അരക്കിലൊ ഹാഷിഷ് ഓയിലാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്.
ആർപിഎഫ് പാലക്കാട് ക്രൈം ഇന്റലിജൻസ് വിഭാഗം സബ് ഇൻസ്‌പെക്ടർ എ.പി.അജിത് അശോക്, തൃശൂർ ആർപിഎഫ് സബ് ഇൻസ്‌പെക്ടർ വി.പി.ഇൻതീഷ്, എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സജിത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തൃശൂർ ആർപിഎഫ് അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ എം.എസ്.പ്രദീപ്കുമാർ, പാലക്കാട് ആർ പി എഫ് ക്രൈം ഇന്റലിജൻസ് വിഭാഗം ഹെഡ്‌കോൺസ്റ്റബിൾ എൻംഅശോക്, തൃശ്ശൂർ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ അജീഷ്.കെ.കൃഷ്ണൻ കോൺസ്റ്റബിൾ കെ.മധുസൂദനൻ എന്നിവരാണുണ്ടായിരുന്നത്.
Discussion about this post