തിരുവനന്തപുരം : തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരു കാരണവശാലും ജയിക്കാത്ത ഒരാളെ കേന്ദ്രമന്ത്രി ആക്കാം എന്നാണ് മോദിയുടെ ഗ്യാരണ്ടി എന്ന് ബിനോയ് വിശ്വം പരിഹസിച്ചു. പഴയ ചാക്കിനേക്കാൾ കഷ്ടമാണ് മോദിയുടെ ഗ്യാരണ്ടി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തൃശ്ശൂരിലെ എല്ലാ പോസ്റ്ററുകളിലും ഈ ഗ്യാരണ്ടി കാണാൻ കഴിയുന്നുണ്ട്. ഒരിക്കലും നടപ്പാക്കേണ്ടി വരില്ല എന്ന ഗ്യാരണ്ടികളാണ് എല്ലാം എന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. രാജവാഴ്ചയുടെ ഭാഷയാണ് സുരേഷ് ഗോപിക്കുള്ളത്. രാജകാലം കടന്നുപോയി ജനാധിപത്യം വന്നു എന്ന് സുരേഷ് ഗോപി ഓർക്കണം. പണം വിതരണം ചെയ്ത് വോട്ട് ഉറപ്പിക്കാനുള്ള നീക്കമാണ് സുരേഷ് ഗോപി നടത്തുന്നതെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിനെതിരെയും ബിനോയ് വിശ്വം വിമർശനമുന്നയിച്ചു. രാഹുൽ ഗാന്ധിയെ വയനാട്ടിലേക്ക് മത്സരിക്കാൻ പറഞ്ഞയച്ചത് രാഷ്ട്രീയമായ ദൂരക്കാഴ്ച ഇല്ലായ്മയാണ്. ബിജെപിക്കാർ ജയിക്കില്ല എന്ന് ഉറപ്പുള്ള കേരളത്തിൽ അല്ല ഉത്തരേന്ത്യയിലാണ് രാഹുൽ മത്സരിക്കേണ്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസും ബിജെപിയും രണ്ടാംസ്ഥാനത്തിന് വേണ്ടിയുള്ള മത്സരം മാത്രമാണ് നടക്കുന്നത് എന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
Discussion about this post