പാറ്റ്ന: ബീഹാറിൽ നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡും ബി ജെ പി യും തമ്മിൽ ഉള്ള സ്ഥാനാർത്ഥി വിഭജനം സമാധാനപരമായി പൂർത്തിയായി. ആർ ജെ ഡി യും, ഇടത് പക്ഷവും കോൺഗ്രസ്സും ഉൾപ്പെട്ട ഇൻഡി സഖ്യത്തിൽ സീറ്റ് വിഭജനത്തെ തുടർന്നുള്ള പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് വളരെ സമാധാനപരമായി എൻ ഡി എ സഖ്യം കാര്യങ്ങൾ നടപ്പിലാക്കിയത്
ബിഹാറിൽ ഭാരതീയ ജനതാ പാർട്ടി 17 സീറ്റുകളിലും നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) സഖ്യകക്ഷിയായ ജനതാദൾ (യുണൈറ്റഡ്) 16 സീറ്റുകളിലും മത്സരിക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ചിരാഗ് പാസ്വാൻ്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടി (രാം വിലാസ്) അഞ്ച് സീറ്റുകളിൽ മത്സരിക്കും. അതെ സമയം ഹിന്ദുസ്ഥാനി അവാം മോർച്ചയും രാഷ്ട്രീയ ലോക് മോർച്ചയും ഓരോ സീറ്റിൽ എൻ ഡി എ സഖ്യത്തിന്റെ കീഴിൽ മത്സരിക്കും.
അതെ സമയം മറുവശത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ, ബീഹാറിലെ ഇൻഡി സഖ്യത്തിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ് . സീറ്റ് വിഭജനത്തെ ചൊല്ലിയാണ് ആർജെഡിയും കോൺഗ്രസും ഉൾപ്പെട്ട മഹാസഖ്യത്തിൽ ഭിന്നത ഉടലെടുത്തത്.
ഈസ്റ്റ് ചമ്പാരൻ, നവാഡ, ഹാജിപൂർ, ഗോപാൽഗഞ്ച് എന്നീ സീറ്റുകൾ തങ്ങൾക്ക് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ആർജെഡിയും കോൺഗ്രസും. കത്തിഹാർ സീറ്റിനായി ആർജെഡിയും കോൺഗ്രസും മാത്രമല്ല, ഇടത് പാർട്ടികളും രംഗത്തുണ്ട്. ബെഗുസരായി സീറ്റ് സിപിഐയ്ക്ക് ലഭിക്കുകയാണെങ്കിൽ കത്തിഹാറിനായുള്ള അവകാശവാദത്തിൽ നിന്ന് പാർട്ടി പിന്മാറുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post