സ്വാതന്ത്ര്യസമര സേനാനി വീർ സവർക്കറിന്റെ ജീവിത കഥ പറയുന്ന സ്വാതന്ത്ര്യ വീർസവർക്കർ എന്ന സിനിമ ഉടൻതന്നെ പുറത്തിറങ്ങാനിരിക്കുകയാണ്. ബോളിവുഡ് താരം രൺദീപ് ഹൂഡ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ വീർ സവർക്കറെ അവതരിപ്പിക്കുന്നതും രൺദീപ് ഹൂഡ ആണ്. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത് ഈ ചിത്രത്തിനായി വീർ സവർക്കർ ആയി മാറാൻ രൺദീപ് ഹൂഡ എടുത്ത കഠിന പരിശ്രമങ്ങളുടെ അനുഭവങ്ങളാണ്.
തിങ്കളാഴ്ച രൺദീപ് ഹൂഡ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു. സവർക്കറാകാനായി മെലിഞ്ഞുണങ്ങിയ തന്റെ രൂപമാണ് അദ്ദേഹം പങ്കുവെച്ചത്. ‘കാലാ പാനി’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ ചിത്രം പങ്കുവെച്ചിട്ടുള്ളത്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാലാപാനി എന്നറിയപ്പെട്ടിരുന്ന സെല്ലുലാർ ജയിലിൽ കഴിഞ്ഞിരുന്ന കാലത്ത് വീർ സവർക്കർ അനുഭവിച്ച കഷ്ടതകളും യാതനകളും കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് രൺദീപ് ഹൂഡ ഇങ്ങനെയൊരു മേക്ക് ഓവർ നടത്തിയിരുന്നത്.
ജീവിതകഥകൾ അഭ്രപാളികളിലേക്ക് എത്തുമ്പോൾ ആ സിനിമകളുടെ പൂർണതയ്ക്കായി ഏറെ സമർപ്പണം നടത്തുന്ന നടനാണ് രൺദീപ് ഹൂഡ. നേരത്തെ അദ്ദേഹം അഭിനയിച്ച സരബ്ജിത് എന്ന സിനിമയിൽ പാകിസ്താൻ ജയിലിൽ തടവുപുള്ളിയായി വർഷങ്ങളോളം കഴിഞ്ഞിരുന്ന സരബ്ജിത് സിംഗിനെ അവതരിപ്പിക്കാനായും അദ്ദേഹം ഇത്തരത്തിൽ വലിയ രീതിയിൽ ശരീരഭാരം കുറച്ചിരുന്നു. അതിനുശേഷം ഇപ്പോൾ തന്റെ സ്വന്തം സംവിധാന സംരംഭമായ സ്വാതന്ത്ര്യ വീർ സവർക്കർ എന്ന ചിത്രത്തിന് വേണ്ടിയും വലിയ സമർപ്പണമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.
നേരത്തെ സെല്ലുലാർ ജയിലിൽ സവർക്കറെ പൂട്ടിയിട്ടിരുന്ന സെൽ സന്ദർശിച്ചതിന്റെ ചിത്രങ്ങളും രൺദീപ് ഹൂഡ പങ്കുവെച്ചിരുന്നു. സവർക്കർ അനുഭവിച്ച ഏകാന്തവാസം തിരിച്ചറിയുന്നതിനായി അല്പനേരം ഈ ജയിൽ മുറിയിൽ കഴിയാമെന്ന് കരുതിയാണ് താൻ വന്നതെന്ന് അദ്ദേഹം പോസ്റ്റിൽ വെളിപ്പെടുത്തി. എന്നാൽ തനിക്ക് 20 മിനിറ്റ് പോലും ഈ മുറിയിൽ കഴിയാൻ സാധിച്ചില്ലെന്നും 11 വർഷത്തോളം വീർ സവർക്കർ എങ്ങനെയാണ് ഈ ഏകാന്ത തടവ് ശിക്ഷ അനുഭവിച്ചത് എന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ല എന്നും രൺദീപ് ഹൂഡ അഭിപ്രായപ്പെട്ടു.
Discussion about this post