തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതോടെ സർക്കാരിന്റെ ഭരണസംവിധാനത്തിന് നേതൃത്വം നൽകുക ചീഫ് സെക്രട്ടറി ഡോ.വി വേണു അദ്ധ്യക്ഷനും പൊതുഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി കെആർ ജ്യോതിലാൽ അംഗവുമായ സ്‌ക്രീനിംഗ് കമ്മറ്റിയായിരിക്കും.
സർക്കാർ തീരുമാനങ്ങൾ, ധനവിനിയോഗം, ഫണ്ട് അനുവദിക്കൽ, ജീവനക്കാരുടെ സ്ഥലംമാറ്റം, നേരത്തേ പ്രഖ്യാപിച്ച പദ്ധതികളുടെ നടത്തിപ്പ്, ദുരിതാശ്വാസം, കുടിവെള്ള വിതരണം, നിയമനമടക്കം നടപ്പാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വേണം. ഇതിനായി കമ്മിഷന് അയയ്‌ക്കേണ്ട കാര്യങ്ങൾ തീരുമാനിക്കുന്നത് സ്‌ക്രീനിംഗ് കമ്മിറ്റിയാണ്. വകുപ്പുകളുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ അതത് വകുപ്പുകളുടെ അഡി.ചീഫ്‌സെക്രട്ടറി/ പ്രിൻസിപ്പൽ സെക്രട്ടറി/സെക്രട്ടറി എന്നിവരുമുണ്ടാകും. പെരുമാറ്റചട്ടം അവസാനിക്കുംവരെ ഇത് തുടരും.
സർക്കാർ തീരുമാനങ്ങളും നടപടികളും പരിശോധിക്കാൻ എല്ലാ തിങ്കളാഴ്ചയും രാവിലെ 11ന് കമ്മിറ്റി യോഗം ചേരും. ഫയലുകൾ പരിശോധിച്ച് വിഷയത്തിന്റെ അടിയന്തര പ്രാധാന്യം വിശദീകരിക്കുന്ന കുറിപ്പ് സഹിതം ചീഫ് ഇലക്ടറൽ ഓഫീസർക്ക് അയയ്ക്കും. സ്‌ക്രീനിംഗ് കമ്മിറ്റി അറിയാതെ ഫയലുകൾ തിരഞ്ഞെടുപ്പ് കമ്മിഷന് അയയ്ക്കാൻ പാടില്ല. പദ്ധതികളും തീരുമാനങ്ങളും നടപ്പാക്കാനാവില്ല.
പെരുമാറ്റചട്ടമുള്ളതിനാൽ സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കു വരെ നിയന്ത്രണമുണ്ട്. തിരഞ്ഞെടുപ്പ് നടപടി തീരുംവരെ പദ്ധതികളും തീരുമാനങ്ങളും വൈകാതിരിക്കാനാണ് സ്‌ക്രീനിംഗ് കമ്മിറ്റിയെ നിയോഗിച്ചത്. സർക്കാർ തീരുമാനങ്ങൾ പെരുമാറ്റചട്ടത്തിന്റെ പരിധിയിൽ വരാത്തതാണെന്ന് കമ്മിറ്റി ശുപാർശ ചെയ്താലേ തിരഞ്ഞെടുപ്പ് കമ്മിഷൻ പരിഗണിക്കൂ. തദ്ദേശസ്ഥാപനങ്ങൾ, സർവകലാശാലകൾ, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ തീരുമാനങ്ങൾ നടപ്പാക്കാനും കമ്മിഷന്റെ അനുമതി വേണം. തിങ്കളാഴ്ച യോഗത്തിൽ പരിഗണിക്കേണ്ട വിഷയങ്ങൾ വിശദ കുറിപ്പ് സഹിതം വകുപ്പുകൾ തലേന്ന് കൈമാറണമെന്ന് കെ.ആർ.ജ്യോതിലാൽ നിർദ്ദേശിച്ചു.
Discussion about this post