ബംഗളൂരു; കർണാടകയിൽ ജെഡിഎസുമായുള്ള സീറ്റ് വിഭജനം പൂർത്തിയാക്കി ബിജെപി. സംസ്ഥാനത്തെ 28 ലോക്സഭാ സീറ്റുകളിൽ മൂന്നെണ്ണത്തിൽ ജനതാദൾ എസ് മത്സരിക്കും. ജെഡിഎസിന്റെ ശക്തി കേന്ദ്രങ്ങളായ ഹാസൻ, മാണ്ഡ്യ, കോലാർ എന്നീ മണ്ഡലങ്ങളിൽ നിന്നാകും എച്ച് ഡി കുമാരസ്വാമിയുടെ പാർട്ടി ജനവിധി തേടുക. ഇത് കൂടാതെ ബംഗളൂരു റൂറലിൽ ജെഡിഎസ് നോമിനിയായ ഡോ. സി എൻ മഞ്ജുനാഥ് ബിജെപി ചിഹ്നത്തിൽ മത്സരിക്കും.
ബംഗളൂരുവിലെ പ്രമുഖ കാർഡിയോളജിസ്റ്റായ മഞ്ജുനാഥ്, ജെഡിഎസ് സ്ഥാപകനും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുടെ മകളുടെ ഭർത്താവാണ്. കർണാടകയിലെ 20 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചതിനെ തുടർന്ന് ബിജെപി-ജെഡിഎസ് സഖ്യത്തിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഹാസൻ, മാണ്ഡ്യ സീറ്റുകൾക്കൊപ്പം ജെഡിഎസ് കോലാർ കൂടി ചോദിച്ചതോടെ സീറ്റ് വിഭജന ചർച്ചകൾ നീണ്ടു പോകുകയായിരുന്നു. കോലാർ മണ്ഡലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് ജെഡിഎസ് നേതാവ് കുമാരസ്വാമി സ്വീകരിച്ചത്. ഒടുവിൽ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ജെഡിഎസ് മുന്നോട്ടു വെച്ച ആവശ്യം ബിജെപി അംഗീകരിക്കുകയായിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
മാണ്ഡ്യയിൽ നിന്നുള്ള നിലവിലെ എംപിയും നടിയുമായ സുമലതയ്ക്ക് ബിജെപി ചിക്കബല്ലാപൂർ സീറ്റ് നൽകുമെന്നാണ് സൂചന. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണയോടെയാണ് സുമലത സ്വതന്ത്ര സ്ഥാനാർത്ഥിയായി മാണ്ഡ്യയിൽ നിന്ന് ജയിച്ചത്. ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെയാണ് സുമലത തോൽപ്പിച്ചത്. അന്തരിച്ച കന്നഡ സൂപ്പർ താരം അംബരീഷിന്റെ ഭാര്യയാണ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സുമലത. എന്നാൽ, ഇത്തവണ ജെഡിഎസ് എൻഡിഎ പാളയത്തിൽ എത്തിയതോടെ മാണ്ഡ്യ സീറ്റ് ജെഡിഎസ് ആവശ്യപ്പെടുകയായിരുന്നു. വൊക്കലിഗ വിഭാഗക്കാർക്കിടയിൽ നിർണായക സ്വാധീനമുള്ള പാർട്ടിയാണ് ജനതാദൾ എസ്. ഓൾഡ് മൈസൂർ, ബംഗളൂരു മേഖലകളിലാണ് അവരുടെ പ്രധാന ശക്തി. ഇത് കൂടാതെ കർണാടകയിലെ മറ്റ് മേഖലകളിലും മോശമില്ലാത്ത സ്വാധീനം ജെഡിഎസിനുണ്ട്. ജെഡിഎസിന്റെ പിന്തുണ കൂടി ലഭ്യമാകുമ്പോൾ കർണാടകയിൽ ഇത്തവണ മികച്ച മുന്നേറ്റം ഉണ്ടാക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 28ൽ 25 സീറ്റുമായി കർണാടക ബിജെപി തൂത്തുവാരിയിരുന്നു. ബിജെപി പിന്തുണയോടെ മാണ്ഡ്യയിൽ നിന്ന് സുമലത സ്വതന്ത്രയായി വിജയിക്കുകയും ചെയ്തു. കർണാടകയിൽ ആഞ്ഞടിച്ച ബിജെപി തരംഗത്തിൽ കോൺഗ്രസിനും ജെഡിഎസിനും ഓരോ സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.
Discussion about this post