തിരുവനന്തപുരം : സെർവർ തകരാർ ആയതിനെ തുടർന്ന് നിർത്തിവെച്ച റേഷൻ കാർഡ് മസ്റ്ററിംഗ് ഇനി ഉടൻ തന്നെ ഉണ്ടാവില്ലെന്ന് ഭക്ഷ്യവകുപ്പ്. സെർവർ തകരാർ പൂർണമായി പരിഹരിച്ചതിനുശേഷം മാത്രമായിരിക്കും ഇനി മസ്റ്ററിംഗ് നടക്കുക. എന്നാൽ ആർക്കും റേഷൻ നിഷേധിക്കുന്ന അവസ്ഥ ഉണ്ടാകില്ല എന്നും ഭക്ഷ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
മാർച്ച് 31നകം റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കണം എന്നായിരുന്നു കേന്ദ്രസർക്കാരിൽ നിന്നും ഉള്ള നിർദ്ദേശം. ദ്രുതഗതിയിൽ മസ്റ്ററിംഗ് ജോലികൾ നടത്തി വരുന്നതിനിടയിൽ ആയിരുന്നു സെർവർ തകരാറിലായത്. ഇതോടെ റേഷൻ കാർഡ് മസ്റ്ററിംഗ് നിർത്തിവെക്കുകയായിരുന്നു.
മാർച്ച് 15, 16, 17 തീയതികളിൽ ആയിരുന്നു റേഷൻ വിതരണം നിർത്തിവെച്ച് റേഷൻ കാർഡ് മസ്റ്ററിംഗ് നടത്താനായി സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ ഇപോസ് മെഷീനുകളുടെ സെർവർ തകരാറ് മൂലം മസ്റ്ററിംഗ് നിർത്തിവയ്ക്കുകയായിരുന്നു.
സംസ്ഥാനത്തെ റേഷൻ വിതരണം പൂർണമായും പഴയ രീതിയിൽ തന്നെ നടത്തുന്നതാണെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.
Discussion about this post