റാഞ്ചി : ഝാർഖണ്ഡിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഇൻഡി സഖ്യത്തിനും കോൺഗ്രസിനും കനത്ത പ്രഹരമേകിക്കൊണ്ട് ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനി വിജയിച്ചു. രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ രണ്ടാം സീറ്റിനായി കോൺഗ്രസിന്റെ പ്രണവ് ഝായും പരിമൾ നത്വാനിയും തമ്മിലായിരുന്നു കടുത്ത പോരാട്ടം. എന്നാൽ പ്രതിപക്ഷമായ എൻഡിഎ ക്യാമ്പിൽ നിന്നുള്ള തന്ത്രപരമായ നീക്കങ്ങൾക്കൊടുവിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ അട്ടിമറിച്ച് നത്വാനി വിജയിക്കുകയായിരുന്നു.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ കോർപ്പറേറ്റ് കാര്യങ്ങളുടെ തലവനും പ്രമുഖ വ്യവസായിയുമാണ് പരിമൾ നത്വാനി. ആകെ 81 അംഗങ്ങളുള്ള ഝാർഖണ്ഡ് നിയമസഭയിൽ ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ 28 ഒന്നാം മുൻഗണനാ വോട്ടുകളാണ് ആവശ്യമായിരുന്നത്. സഭയിലെ രാഷ്ട്രീയ സമവാക്യങ്ങൾ പ്രകാരം കോൺഗ്രസ് ഉൾപ്പെടുന്ന ഇൻഡി സഖ്യത്തിന് വ്യക്തമായ മേൽക്കൈ ഉണ്ടായിരുന്നു. എൻഡിഎയ്ക്ക് സ്വന്തം നിലയിൽ വിജയിക്കാൻ 4 വോട്ടുകളുടെ കുറവുണ്ടായിരുന്നു. എന്നാൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ പരിമൾ നത്വാനിക്ക് ആകെ 30 വോട്ടുകൾ ലഭിച്ചു. ഇതിൽ 2 വോട്ടുകൾ അസാധുവായെങ്കിലും, ജയത്തിന് ആവശ്യമായ കൃത്യം 28 വോട്ടുകൾ നേടി അദ്ദേഹം വിജയം ഉറപ്പിച്ചു. ഭരണപക്ഷത്തെ ചില ആർജെഡി, കോൺഗ്രസ് എംഎൽഎമാർ ബിജെപി സഖ്യത്തിന് അനുകൂലമായി ‘ക്രോസ് വോട്ട്’ ചെയ്തതാണ് കോൺഗ്രസിന്റെ പരാജയത്തിന് കാരണമായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിയിൽ ഇൻഡി സഖ്യത്തിലെ എംഎൽഎമാർക്കായി ‘മോക്ക് പോളിംഗ്’ (വോട്ടിംഗ് പരിശീലനം) ഉൾപ്പെടെ നടത്തി ജയം ഉറപ്പാക്കാൻ ശ്രമിച്ചെങ്കിലും കോൺഗ്രസ് ക്യാമ്പിലെ ചോർച്ച തടയാൻ ഭരണനേതൃത്വത്തിന് സാധിച്ചില്ല. 2008 മുതൽ 2020 വരെ ഝാർഖണ്ഡിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്ന പരിമൾ നത്വാനി, പിന്നീട് ആന്ധ്രാപ്രദേശിൽ നിന്നുള്ള വൈഎസ്ആർ കോൺഗ്രസ് ടിക്കറ്റിലും രാജ്യസഭയിലെത്തിയിട്ടുണ്ട്. ഈ പരിചയസമ്പത്തും വ്യക്തിബന്ധങ്ങളുമാണ് രാഷ്ട്രീയ സമവാക്യങ്ങളെ മറികടന്ന് വീണ്ടും ഝാർഖണ്ഡിൽ നിന്ന് അദ്ദേഹത്തിന് വഴിതുറന്നത്. അതേസമയം, ഝാർഖണ്ഡിലെ മറ്റൊരു രാജ്യസഭ സീറ്റിൽ ഭരണകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ചയുടെ സ്ഥാനാർത്ഥി ബൈദ്യനാഥ് ജയം ഉറപ്പിച്ചു.












