തൃശ്ശൂർ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒരു വാക്കുപോലും ഇപ്പോൾ മിണ്ടുന്നില്ലെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. മകൾ അകത്താകും എന്ന ഭയം മൂലമാണ് ഇപ്പോൾ പിണറായി മോദിക്കെതിരെ മിണ്ടാത്തതെന്നും മുരളീധരൻ പരിഹസിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടിയെ ആർഎസ്എസിന്റെ ആലയിൽ കൊണ്ടുപോയി കെട്ടിയ കമ്മ്യൂണിസ്റ്റുകാരൻ എന്ന ദുഷ്പേരായിരിക്കും ഭാവിയിൽ പിണറായി വിജയന് ഉണ്ടാവുക. ഇന്ന് മോഹൻ ഭാഗവതിനേക്കാൾ കൂടുതൽ ആർഎസ്എസിന്റെ ഭാഷയിൽ സംസാരിക്കുന്നത് പിണറായിയാണ്. മോദി – പിണറായി അവിശുദ്ധ കൂട്ടുകെട്ടിന് എതിരായുള്ള പോരാട്ടം ആയിരിക്കും ലോക്സഭ തിരഞ്ഞെടുപ്പ് എന്നും കെ മുരളീധരൻ സൂചിപ്പിച്ചു.
രാഹുൽ ഗാന്ധിയെ ദുർബലപ്പെടുത്താൻ ആണ് ഇപ്പോൾ പിണറായി ശ്രമിക്കുന്നത്. അഴീക്കോടൻ രാഘവന്റെ സ്മരണാർത്ഥം നടത്തിയ റാലിയിൽ പിണറായി മുഴുവൻ സമയവും ചീത്ത വിളിച്ചത് രാഹുൽ ഗാന്ധിയെ ആണ്. പിണറായിയുടെ വാർത്താ സമ്മേളനത്തിലും ചോദ്യങ്ങൾ ചോദിക്കുന്നത് മുഴുവൻ രാഹുലിനോടാണ്. പിണറായിക്ക് ഒരൊറ്റ ചോദ്യം പോലും മോദിയോട് ചോദിക്കാനില്ല. മോദിയോട് ചോദ്യം ചോദിച്ചാൽ മകൾ അകത്താകും എന്നുള്ളത് കൊണ്ടാണ് പിണറായി മിണ്ടാത്തത് എന്നും കെ മുരളീധരൻ വിമർശിച്ചു.
Discussion about this post