പാലക്കാട്: കേരളത്തിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ടുകളിലൊന്നായ നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ മജിസ്‌ട്രേറ്റ് . ക്ഷേത്ര കമ്മിറ്റി നൽകിയ വെടിക്കെട്ടിനുള്ള അപേക്ഷയാണ് നിരസിച്ചു കൊണ്ട് ജില്ലാ മജിസ്ട്രേറ്റ് സി ബിജു ഉത്തരവിട്ടത്. 60 ദിവസത്തിന് മുൻപ് അനുമതി തേടിയില്ലെന്ന കാരണത്തിനാലാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്.
കേരളത്തിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ടുകളിലൊന്നായ നെന്മാറ വെടിക്കെട്ട് എപ്രിൽ 1,2,3 തീയതികളിലാണ് നടക്കേണ്ടിയിരുന്നത് . ഒന്നാം തീയ്യതി വൈകിട്ട് 7.30 നു സാമ്പിൾ വെടിക്കെട്ടും രണ്ടാം തീയതി വൈകീട്ട് 6.30 നും മൂന്നാം തീയതി പുലർച്ചെ 3.00 മണിക്കുമാണ് പ്രധാന വെടിക്കെട്ടുകളും ൾ നിശ്ചയിച്ചിരുന്നത്.
വെടിക്കെട്ട് നടക്കുന്ന തീയതിക്ക് രണ്ടുമാസം മുമ്പ് അനുമതിക്ക് അപേക്ഷിക്കണമെന്നും ഇത്തരത്തിൽ അപേക്ഷിക്കാത്തതിനാല്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ നടത്താനുള്ള സമയം ലഭിച്ചില്ലെന്നുമാണ് അനുമതി നിരസിക്കാൻ കാരണമായി ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കിയത് . നെന്മാറ വല്ലങ്ങി വേലക്കൊപ്പം തെന്നിലാപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം, കുന്നേക്കാട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെയും വെടിക്കെട്ടിനും അനുമതി നല്‍കിയിട്ടില്ല. അതേസമയം വെടിക്കെട്ട് നടത്താൻ അനുമതി തേടി ഹൈകോടതിയെ സമീപിക്കുമെന്ന് നെന്മാറ ദേശം വേല കമ്മറ്റി അറിയിച്ചിട്ടുണ്ട്.
Discussion about this post