ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട നടപടികൾ തടയാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കെജ്രിവാളിന് ഇഡി നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഹൈക്കോടതിയിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി.
ജസ്റ്റിസ് സുരേഷ് കുമാർ കെയ്ത്, മനോ്ജ് ജെയ്ൻ എന്നിവർ അദ്ധ്യക്ഷരായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇരുകൂട്ടരുടെയും വാദങ്ങൾ വിശദമായി കേട്ടതായി വിധി പ്രസ്താവനയ്ക്കിടെ കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ അറസ്റ്റിലേക്കുള്ള നടപടികൾ തടയാൻ കഴിയില്ല. കോടതി നടപടിയെക്കുറിച്ച് എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ ഹർജിക്കാരന് അത് ചെയ്യാമെന്നും കോടതി കൂട്ടിച്ചേർത്തു. ഹർജി ഏപ്രിൽ 22 ന് കോടതി വീണ്ടും പരിഗണിക്കും.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യാഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ആയിരുന്നു ഇഡി കെജ്രിവാളിന് നോട്ടീസ് നൽകിയത്. എന്നാൽ ഹാജരായില്ല. തുടർച്ചയായ ഒൻപതാം തവണയാണ് ഇഡി അദ്ദേഹത്തിന് നോട്ടീസ് നൽകുന്നത്. ഈ സാഹചര്യത്തിൽ അറസ്റ്റിന് സാദ്ധ്യതയുണ്ട്. ഇതിൽ ഭയന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. നിലവിൽ അദ്ദേഹത്തിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.
Discussion about this post